ലൈഫിൽ തെളിഞ്ഞ ഉന്നതികൾ

മമ്പാട് വീട്ടിക്കുന്ന് ആദിവാസി നഗറിൽ രാമകൃഷ്ണനും ഭാര്യ യശോദയും ലൈഫിൽ ലഭിച്ച വീടിനുമുന്നിൽ
പി രാമകൃഷ്ണന്‍
Published on Mar 25, 2026, 12:15 AM | 1 min read
മമ്പാട് ‘
മഴയും കാറ്റും വന്നാൽ പേടിയായിരുന്നു. അടച്ചുറപ്പില്ലാത്ത വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പാറും. മഴവെള്ളം വീടിനുള്ളിലെത്തും. രാത്രി കിടന്നുറങ്ങാനാവില്ല. ഇപ്പോൾ ഞങ്ങൾക്ക് അടച്ചുറപ്പുള്ള വീടായി. ഇൗ സർക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് ഇൗ സർക്കാരാണ് തുണ’– മമ്പാട് വീട്ടിക്കുന്ന് ആദിവാസി നഗറിൽ രാമകൃഷ്ണൻ പറഞ്ഞു. വണ്ടൂർ മണ്ഡലത്തിൽ മമ്പാട് പഞ്ചായത്തിലെ മാടം, കല്ലുവാരി, വീട്ടിക്കുന്ന് ആദിവാസി ഉന്നതികളിൽ നൂറോളം കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതി തുണയായത്. 25 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ പി അനിൽകുമാർ എംഎൽഎ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് രാമകൃഷ്‌ണൻ പറഞ്ഞു. ആദിവാസി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ സുബ്രഹ്മണ്യൻ മുൻകൈയെടുത്താണ് ഇവർ അപേക്ഷ നൽകിയത്.

ഇത് കളിയാക്കിയവർക്കുള്ള മറുപടി
സർക്കാർ ലൈഫ് ഭവന പദ്ധതി ആരംഭിച്ചപ്പോൾ മൂന്ന് ഉന്നതിയിലെയും വീടില്ലാത്തവരെകൊണ്ട് അപേക്ഷ നൽകിച്ചു. അക്ഷയവഴി രജിസ്റ്റർചെയ്യാൻ ആദിവാസിനഗറുകൾ കയറിയിറങ്ങി. പത്തപ്പിരിയം അക്ഷയയിൽ പോയി മൂന്ന് ദിവസങ്ങളിലായി അപേക്ഷ നൽകി. പാവപ്പെട്ട ജനങ്ങളെ പറ്റിക്കുകയാണെന്ന് യുഡിഎഫുകാർ കളിയാക്കി. എന്നാൽ, അപേക്ഷ പരിഗണിച്ച് മുഴുവൻ കുടുംബങ്ങൾക്കും വീട് അനുവദിച്ചു. മൂന്ന് ഉന്നതികളിലായി നൂറോളം വീട് തല ഉയർന്നുനിൽക്കുന്നു.










0 comments