ഓപ്പറേഷൻ സെക്യുർലാൻഡ്
സബ് രജിസ്ട്രാർ ഓഫീസുകളിൽ ഗുരുതര ക്രമക്കേട്

മലപ്പുറം
ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച് ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തൽ. വ്യാഴാഴ്ച ജില്ലയിലെ രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ സെക്യുർലാൻഡ് മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ മനോജ് അബ്രഹാമിന് റിപ്പോർട്ട് നൽകുമെന്ന് സിഐ പി ജ്യോതീന്ദ്രകുമാർ ‘ദേശാഭിമാനി’യോട് പറഞ്ഞു.
നിലമ്പൂർ, പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി, കുറ്റിപ്പുറം സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പരിശോധന നടന്നത്. നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഫയൽറൂമിൽ സൂക്ഷിച്ച ആധാരങ്ങളുടെ പകർപ്പുകളിൽ ഒളിപ്പിച്ചനിലയിൽ 4700 രൂപ ലഭിച്ചു. ഇത് കൈക്കൂലിപ്പണമാണെന്നാണ് കരുതുന്നത്. പണം ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ല. ജീവനക്കാരുടെ ഫോൺ പരിശോധിച്ചതിൽ ആധാരം എഴുത്തുകാരുടെ ഫോണിലേക്ക് 1,03,030 രൂപയുടെ യുപിഐ ഇപാട് കണ്ടെത്തി. ആധാരം എഴുത്തുകാരോട് പണം ആവശ്യപ്പെടുന്ന ശബ്ദസന്ദേശവും കണ്ടെത്തി.
മലപ്പുറം ഓഫീസിൽ ഏജന്റിനെ 21,600 രൂപയുമായി പിടികൂടി. ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേ അക്കൗണ്ടിൽ രണ്ട് ആധാരമെഴുത്തുകാർ 1,06,000 രൂപ അയച്ച് നൽകിയതായും കണ്ടെത്തി. മഞ്ചേരിയിൽ ഏജന്റിൽനിന്ന് 1100 രൂപ പിടികൂടി. പെരിന്തൽമണ്ണയിൽ 26,000 രൂപയുമായി ഏജന്റിനെ പിടികൂടി. പൊന്നാനിയിൽ മൂന്ന് ഏജന്റുമാരിൽനിന്നായി 7860 രൂപ പിടികൂടി. റെക്കോഡ് റൂമിൽ ഒളിപ്പിച്ച 1260 രൂപ വിജിലൻസ് കണ്ടെടുത്തു. കുറ്റിപ്പുറത്ത് ഏജന്റിൽനിന്ന് 5950 രൂപ പിടികൂടി. ഉദ്യോഗസ്ഥന്റെ പക്കൽ കണക്കിൽപ്പെടാത്ത 4500 -രൂപയും മറ്റൊരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി 1000 രൂപ ആധാരമെഴുത്തുകാരനിൽനിന്ന് കൈപ്പറ്റിയതും വിജിലൻസ് കണ്ടെത്തി.
ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് വിവരങ്ങളും യുപിഐ ഇടപാടുകളും വിശദമായി പരിശോധിച്ചാൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് വിജിലൻസ് നിഗമനം. ഡയറക്ടറുടെ അനുമതി ലഭിച്ചാൽ ജീവനക്കാരെ പ്രതി ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിക്കും.










0 comments