ഓട്ടിസം തോൽക്കുന്നു
ഓർമത്തിളക്കത്തിൽ

നവ്ജ്യോത് പി രവികുമാർ മന്ത്രി വീണാ ജോർജിൽനിന്ന് ഉജ്വല ബാല്യ പുരസ്കാരം ഏറ്റുവാങ്ങുന്നു. സഹോദരൻ നവ് ജിൻ പി രവികുമാർ സമീപം

സ്വന്തം ലേഖകൻ
Published on Aug 09, 2025, 12:30 AM | 1 min read
മലപ്പുറം
ഏത് രാജ്യത്തിന്റെ പതാക കാണിച്ചാലും നവ്ജ്യോത് പി രവികുമാർ കൃത്യമായി പറയും. അമ്പത് രാജ്യങ്ങളുടെ ഭൂപടവും കാണാപാഠം. ഭൂപടം കാണിച്ചാൽ രാജ്യങ്ങളുടെ പേരും പറയും. 1982ന് ശേഷമിറങ്ങിയ മലയാള സിനിമകളുടെ വിവരങ്ങളും ഇൗ മിടുക്കന് ഹൃദിസ്ഥം. സിനിമയുടെ പേര് പറഞ്ഞാൽ അതിറങ്ങിയ വർഷവും വർഷം പറഞ്ഞാൽ സിനിമകളും പറയും.
വിശേഷം തീരുന്നില്ല... ക്ലാസിലെ മുഴുവൻ കുട്ടികളുടെയും പേര് റോൾ നമ്പർ ക്രമത്തിൽ തെറ്റാതെ പറയും. ഓട്ടിസത്തെ ഓർമകൊണ്ട് തോൽപ്പിച്ചാണ് നവ്ജ്യോത് അതിശയിപ്പിക്കുന്നത്. കരിപ്പൂർ രാഘവ നിലയം രവികുമാറിന്റെയും ജിജിതയുടെയും ഇരട്ടകളായ മക്കളിൽ ഒരാളാണ് ഇൗ മിടുക്കൻ. സഹോദരൻ നവ്ജിൻ പി രവികുമാർ ഫുട്ബോൾ താരമാണ്.
മൊബൈൽ ഫോണിൽ രാജ്യങ്ങളുടെ പതാകയുമായി ബന്ധപ്പെട്ട വീഡിയോ കാണുമ്പോഴാണ് മകന്റെ ഇൗ രംഗത്തെ കഴിവ് രവികുമാർ തിരിച്ചറിയുന്നത്. 200 മില്യൺ പേർ കണ്ട വീഡിയോയിൽ ഏഴാമത്തെ രാജ്യത്തിന്റെ പേര് തെറ്റായാണ് അടയാളപ്പെടുത്തിയിരുന്നത്. വീഡിയോ കാണുന്നതിനിടെ മകൻ അച്ഛനോട് പറഞ്ഞു. നൈജറിന്റെ പതാകയ്ക്ക് നൈജീരിയ എന്നാണ് അതിൽ അടയാളപ്പെടുത്തിയിരുന്നത്. തുടർന്നാണ് വീട്ടുകാർ ഇൗ കഴിവ് പരിപോഷിപ്പിച്ചത്. 2022ൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്കാരം ലഭിച്ചതോടെ നവ്ജ്യോത് അംഗീകരിക്കപ്പെട്ടു.
കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൗസാഫ് സൊസൈറ്റിയുടെ അറേബ്യൻ വേൾഡ് റെക്കോഡ് ക്യാമൽ പുരസ്കാരം, വെൽ റെഡ് ഫൗണ്ടേഷൻ ദേശീയ സ്റ്റാർ ഐക്കൺ അവാർഡ് എന്നിവ തേടിയെത്തി. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും ഇടംനേടി.
സാമൂഹ്യസേവന രംഗത്തും ഇൗ ഇരട്ടസഹോദരങ്ങൾ നാടിന്റെ മനംകവരുന്നു. സ്കൂളിൽനിന്ന് കിട്ടുന്ന സ്കോളർഷിപ്പ് തുക പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കോവിഡ് കാലത്ത് വാക്സിൻ ചലഞ്ചിലേക്ക് സമ്പാദ്യക്കുടുക്കയിലെ പണം നൽകി. സഹോദരി നവ്ജയ് രണ്ടാംക്ലാസ് വിദ്യാർഥിയാണ്.










0 comments