ക്ലാസിൽ വന്നത് മാഷായിരുന്നില്ല, ഇ എം എസാ

കരിക്കാട്
1948ലെ ഓർമയാണ്. അമ്മിണി അന്തർജനത്തിന് അന്ന് 11 വയസ്സ്. കരിക്കാട് നമ്പൂതിരി വിദ്യാലയത്തിലാണ് അമ്മിണി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലമാണത്. യാഥാസ്ഥിതികത്വത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് കരിക്കാട് നമ്പൂതിരി വിദ്യാലയത്തിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി. പുരോഗമന അധ്യാപകരായ പിണ്ടാലി ഭവദാസൻ, മാടമ്പടി നീലകണ്ഠൻ, ലക്ഷ്മിക്കുട്ടി വാരസ്യാർ എന്നിവരും കമ്യൂണിസ്റ്റ് പ്രവർത്തകരായ പി എൻ നമ്പൂതിരി, ശാസ്ത്രധർമൻ എന്നിവരുമാണ് മാറ്റത്തിന് ചുക്കാൻപിടിച്ചത്. പാഠങ്ങൾക്കൊപ്പം വിപ്ലവഗാനങ്ങളും അവർ കുട്ടികൾക്ക് പകർന്നു. പെൺകുട്ടികൾ പഠിക്കുന്നുണ്ടെന്ന് അറിഞ്ഞ് ഇ എം എസ് സ്കൂളിലെത്തി. കൈയിലൊരു പുസ്തകവുമായി ക്ലാസിലെത്തിയ അദ്ദേഹത്തെ കണ്ടപ്പോൾ പുതിയ മാഷാണെന്നാണ് കരുതിയത്. എല്ലാവരോടും സംസാരിച്ചശേഷം അദ്ദേഹം എന്റെയടുത്ത് വന്ന് ചോദിച്ചു, 'കുട്ടി ഒരു നല്ല പാട്ട് പാടുമോ?'. എന്ത് പറയണമെന്നറിയാതെ നിന്ന ഞാൻ, 'മാഷ് പറഞ്ഞതല്ലേ, ഞാൻ പാടാം' എന്ന് മറുപടി നൽകി. അതുകേട്ടതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു. തന്നോട് പാട്ടുപാടാൻ ആവശ്യപ്പെട്ടത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവാണെന്ന് അറിയുന്നത് അദ്ദേഹം മടങ്ങിപ്പോയശേഷമാണ്. മുഖ്യമന്ത്രിയായശേഷവും അദ്ദേഹം കരിക്കാട്ട് എത്തിയതായി ഓർക്കുന്നു. അന്ധവിശ്വാസങ്ങളെ വകഞ്ഞുമാറ്റിയ ഒരുനാടിന്റെ നവോത്ഥാന സ്വപ്നങ്ങൾക്ക് ഇ എം എസ് നൽകിയ വലിയ അംഗീകാരമായിരുന്നു അന്നത്തെ സന്ദർശനം. വണ്ടൂർ വാണിയമ്പലം പുളിക്കത്തൊടി മനയിലെ വിശ്രമജീവിതത്തിലും ഈ ഓർമകളെ നെഞ്ചോടുചേർക്കുകയാണ് അമ്മിണി അന്തർജനം.










0 comments