ആര്യാട് യുവാവിനെ കുത്തിക്കൊന്ന സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു

പ്രതീകാത്മകചിത്രം
ആലപ്പുഴ : ആര്യാട് കോമളപുരത്ത് യുവാവിനെ കുത്തിക്കൊന്ന പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ കായംകുളം ഓച്ചിറ, ആദിക്കാട്ടുകുളങ്ങര സ്വദേശികളാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. വെള്ളി രാത്രി ഇവർക്കായി തൃശൂർ കുന്നംകുളത്ത് ലോഡ്‌ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് വ്യാപക തെരച്ചിൽ നടത്തി.
വെള്ളി വൈകിട്ട് 5.15 ഓടെ മുര്യൻവെളി അജിയുടെ മകൻ അഖിൽ (അച്ചു–-24) ആണ് കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗൂഗിൾ പേയിൽ പണം അയച്ചു നൽകിയിരുന്നു. പണം നൽകിയ അക്കൗണ്ടിന്റെ വിവരങ്ങളിൽനിന്ന് ഫോൺ നമ്പർ കണ്ടെത്തിയെങ്കിലും ഓഫായിരുന്നതിനാൽ കണ്ടെത്താനായില്ല. കുന്നംകുളത്ത് രാത്രി വൈകി ഫോൺ ഓണായതോടെയാണ് പൊലീസ് മേഖലയിൽ വ്യാപക തെരച്ചിൽ നടത്തിയത്. ഇവർ ട്രെയിനിലാണ് രക്ഷപ്പെട്ടതെന്നാണ് വിവരം.
കൊല്ലപ്പെട്ട അഖിലിന്റെ സുഹൃത്തായ യുവാവ് ആലുവയിൽ ബാറിലുണ്ടായ സംഘർഷത്തിൽ കേസിൽ പ്രതിയായിരുന്നു. ഇയാൾക്ക് ഒളിച്ചുതാമസിക്കാൻ സൗകര്യമൊരുക്കാൻ ആവശ്യപ്പെട്ടെങ്കിലും അഖിൽ തയ്യാറായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് വിവരം. അഖിലിനൊപ്പം വീട്ടിലുണ്ടായിരുന്ന സുഹൃത്ത് ഷമീറിനും മർദനമേറ്റു. ഈ സമയം വീട്ടിൽ കുടുംബാംഗങ്ങൾ ആരുമില്ലായിരുന്നു. പരിസരവാസികൾ ബഹളംവച്ചെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. അഖിലിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.









0 comments