കുമരകം ബോട്ടുദുരന്തത്തിന്റെ 24ാം വർഷം; കായൽക്കയത്തിൽ ജീവൻ പൊലിഞ്ഞവർക്ക് നാളെ സ്‌മരണാഞ്‌ജലി

കുമരകം ബോട്ട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർ
മുഹമ്മ : കുമരകം ബോട്ടുദുരന്തത്തിൽ ജീവൻപൊലിഞ്ഞവർക്ക് തിങ്കളാഴ്‌ച മുഹമ്മ ഗ്രാമം സ്‌മരണാഞ്‌ജലിയേകും. ദുരന്തത്തിന്റെ 24–ാം വാർഷിക ദിനത്തിൽ വിവിധ സംഘടനകൾ ബോട്ട് ജെട്ടിയിൽ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കും. 2002 ജൂലൈ 27നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പിഞ്ചുകുഞ്ഞുൾപ്പെടെ 29 പേരാണ് വേമ്പനാട്ടുകായലിൽ മുങ്ങിമരിച്ചത്. ഒരു ഗ്രാമത്തിന്റെ ചുറ്റുവട്ടത്തുള്ള 29 ജീവിതങ്ങളാണ് നഷ്‌ടമായത്. 15 സ്‌ത്രീകളും 13 പുരുഷന്മാരും ഒരു കുഞ്ഞുമാണ് മരിച്ചത്.
മുഹമ്മയിൽനിന്ന് പുലർച്ചെ കുമരകത്തേക്ക് പുറപ്പെട്ട ജലഗതാഗതവകുപ്പിന്റെ എ 53 ബോട്ട് കുമരകത്തിനടുത്താണ് അപകടത്തിൽപ്പെട്ടത്. പിഎസ്‌സി പരീക്ഷാദിവസമായതിനാൽ യാത്രക്കാരുടെ എണ്ണം ഏറെയായിരുന്നു. ബോട്ടിന്റെ കാലപ്പഴക്കമായിരുന്നു അപകടത്തിന് പ്രധാന കാരണം. കോട്ടയത്ത് നടന്നിരുന്ന പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാൻ പോയ നിരവധി ഉദ്യോഗാർഥികളാണ് ഈ ബോട്ടിൽ ഉണ്ടായിരുന്നത്. പരീക്ഷയ്‌ക്ക് പോയവരും മത്സ്യവിൽപ്പനത്തൊഴിലാളികളും കർഷകത്തൊഴിലാളികളും അപകടത്തിന് ഇരയായി. പിഎസ്‍സി ഉദ്യോഗാർഥികൾക്ക് ദൂരയാത്ര ഒഴിവാക്കാൻ സ്വന്തം ജില്ലകളിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ ഈ ദുരന്തം കാരണമായി.
കുമരകം നിവാസികളും കായലിൽ പണിയെടുത്തുകൊണ്ടിരുന്ന കക്ക, മത്സ്യത്തൊഴിലാളികൾ സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനമാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. നൂറിലേറെപ്പേരെ രക്ഷപ്പെടുത്തി. മരിച്ചവരിലേറെയും മുഹമ്മക്കാരായിരുന്നു.
ബോട്ടപകടത്തിൽ മരിച്ചവരുടെ ഓർമകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ, പാസഞ്ചേഴ്സ് അസോസിയേഷൻ, അരങ്ങ് സോഷ്യൽ സർവീസ് ഫോറം തുടങ്ങിയ സംഘടനകൾ അനുസ്‌മരണം നടത്തും.









0 comments