അസമിൽ പ്രളയക്കെടുതി തുടരുന്നു; മരണസംഖ്യ 66 ആയി ഉയർന്നു,ദുരിതത്തിൽ ലക്ഷക്കണക്കിന് ആളുകൾ

അസമിലെ ഗുവാഹത്തിയിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശത്ത് കാറിന് മുകളിൽ ഇരിക്കുന്ന ഒരാൾ | Photo Credit:PTI
ഗുവാഹത്തി: അസമിൽ രൂക്ഷമായ രീതിയിൽ തുടർന്നുവന്ന പ്രളയക്കെടുതിക്ക് ചെറിയ ശമനമുണ്ടായെങ്കിലും ആറ് ജില്ലകളിലായി ഏകദേശം 6.55 ലക്ഷം ആളുകൾ ഇപ്പോഴും ദുരിതത്തിൽ തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർകൂടി മരിച്ചതോടെ ഈ വർഷത്തെ പ്രളയത്തിൽ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 66 ആയി ഉയർന്നു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കുപ്രകാരം ശിവസാഗറിൽ മൂന്ന് പേരും ചരൈഡിയോയിൽ ഒരാളുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.
വെള്ളിയാഴ്ച ഒൻപത് ജില്ലകളിലായി 7.05 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിരുന്നെങ്കിൽ, നിലവിൽ ചരൈഡിയോ, ദിബ്രുഗഡ്, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, ശിവസാഗർ എന്നീ ആറ് ജില്ലകളിലായി 6,54,800 ആളുകളാണ് ദുരിതത്തിലുളളത്.
ഏറ്റവും കൂടുതൽ ആളുകളെ പ്രളയം ബാധിച്ചത് ശിവസാഗറിലാണ്. 2 .9 ലക്ഷം ആളുകളെ ശിവസാഗറിൽ പ്രളയം ബാധിച്ചു. ചരൈഡിയോയിൽ 1.9 ലക്ഷവും ജോർഹട്ടിൽ 1.3 ലക്ഷത്തിലധികം ആളുകളും പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്.
ആറ് ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും ഭരണകൂടം പ്രവർത്തിപ്പിക്കുന്നുണ്ട്. ഇവയിൽ 18,902 ആളുകൾ കഴിയുന്നുണ്ടെന്ന് അറിയിച്ചു.
സംസ്ഥാനത്തുടനീളം 810 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും 34,970.8 ഹെക്ടർ കൃഷിഭൂമി നശിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നദീതീരങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയും പ്രളയത്തിൽ തകർന്നു. ശിവസാഗറിലെ ദിഖോ, നുമലിഗഡിലെ ധൻസിരി എന്നീ നദികൾ അപകടകരമായ നിലയ്ക്കുമാണ് ഇപ്പോൾ ഒഴുകുന്നത്.








0 comments