പാടശേഖരസമിതിയുടെ അനാസ്ഥ
കൈനകരിയിൽ വീടുകളിൽ വെള്ളം കയറി

കിഴക്കുംപുറം പാടശേഖരത്തിലെ പൗർണമിയിൽ കെ രാഘവന്റെ വീട്ടിൽ വെള്ളം കയറിയ നിലയിൽ
തകഴി
പാടശേഖരസമിതികളുടെ ഗുരുതരമായ അനാസ്ഥമൂലം കൈനകരി പഞ്ചായത്തിലെ ആറാം വാർഡിൽ വെള്ളപ്പൊക്കം. ചേന്നങ്കരി കിഴക്കുംപുറം, കൂലിപ്പുരയ്‌ക്കൽ പാടശേഖരങ്ങളുടെ പുറംബണ്ടിൽ താമസിക്കുന്നവരുടെ വീടുകളിലും പറമ്പിലും വെള്ളം കയറി. കൃഷി കഴിഞ്ഞ പാടങ്ങളിൽ പരിധിയിൽ കൂടുതൽ വെള്ളം കയറ്റിയതും, മഴ ശക്തമായിട്ടും മോട്ടർ അടിച്ച് വെള്ളം വറ്റിക്കാതിരുന്നതുമാണ് ദുരന്തത്തിന് കാരണമായത്. മഴക്കാലം മുന്നിൽക്കണ്ട് പാടത്തിനുള്ളിലെ വെള്ളം ക്രമീകരിച്ചുനിർത്താൻ സമിതികൾക്ക് കഴിയാതെ പോയത് വലിയ വീഴ്‌ചയായി. വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രദേശവാസികളുടെ കരകൃഷികൾ പൂർണമായും നശിച്ചു. പറമ്പുകളിൽ കൃഷിചെയ്‌തിരുന്ന കപ്പ, വാഴ, പയർ, ചേമ്പ്, ചേന, കാച്ചിൽ എന്നിവയെല്ലാം വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറിയതോടെ പ്രായമായവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. 400 ഏക്കറോളം വരുന്ന കിഴക്കുംപുറം, കൂലിപ്പുരയ്‌ക്കൽ പാടശേഖരങ്ങളിലെ മോട്ടോറുകൾ അടിയന്തരമായി പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കാൻ കലക്‌ടറും പഞ്ചായത്ത് ഭരണസമിതിയും ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കലക്‌ടർക്ക് നിവേദനവും നൽകിയിട്ടുണ്ട്.










0 comments