ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റം


സ്വന്തം ലേഖകൻ
Published on Feb 26, 2026, 02:08 AM | 1 min read
ആലപ്പുഴ
പത്ത് വർഷത്തിനിടെ ജില്ലയിലെ ആരോഗ്യമേഖലയിലുണ്ടായത് സമാനതകളില്ലാത്ത മുന്നേറ്റം. ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളും മരുന്നില്ലാത്ത ഫാർമസികളും പഴങ്കഥയായി. ജില്ലയിൽ മുപ്പതിലധികം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി. സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങൾ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങളായി. ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി. ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും സൂപ്പർ സ്‌പെഷ്യാലിറ്റി അടക്കമുള്ള സൗകര്യങ്ങൾ നിലവിൽവന്നു. ഇതിന് അനുസൃതമായി തസ്‌തികകളും സൃഷ്‌ടിച്ചു. ഇതുവരെയില്ലാത്ത വികസനപദ്ധതികളാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ നടപ്പാക്കിയത്. ഗർഭിണികൾക്കും നവജാതശിശുക്കൾക്കുമുള്ള പുതിയ ബ്ലോക്ക് തുറന്നു. പുതുതായി കാത്ത്‌ലാബ് അനുവദിച്ചു. പുതിയ ട്രോമാ കെയർ യൂണിറ്റും ഉടൻ പൂർത്തിയാകും. സ്‌ട്രോക് സെന്റർ, മരുന്ന് സംഭരണത്തിനുള്ള ഡ്രഗ്‌സ് സ്‌റ്റോർ എന്നിവയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗം 173 കോടി രൂപ ചെലവിലാണ് പൂർത്തിയായത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഒന്നാംകിട സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അപര്യാപ്‌തതയുടെ നടുവിലായിരുന്ന ആശുപത്രിയെ ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകൾ ‘മിനി മെഡിക്കൽ കോളേജ്’ നിലവാരത്തിലേക്ക് ഉയർത്തി. ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവർക്കായി 360 ഡിഗ്രി ക്ലിനിക് പ്രവർത്തിക്കുന്നു. ആശുപത്രിയിൽ എത്തുന്ന രോഗിയെ എല്ലാവിധത്തിലുള്ള പരിശോധനകളും പൂർത്തിയാക്കി ഒടുവിൽമാത്രം ഡോക്‌ടറുടെ മുന്നിലെത്തിക്കുന്ന സംവിധാനമാണിത്. പക്ഷാഘാത രോഗികൾക്ക് ഉടൻ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരുന്ന സ്‌ട്രോക് ഐസിയു ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്നു. 12 സ്ലൈസ് സിടി സ്‌കാൻ, പാന്പുകടിയേൽക്കുന്നവർക്ക് ആധുനിക ചികിത്സ, ലഹരിമോചനത്തിന് ഓറൽ സബ്‌സ്‌റ്റിറ്റ്യൂഷൻ തെറാപ്പി ക്ലിനിക്, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവ പ്രവർത്തിക്കുന്നു.










0 comments