ഉളുന്തിയിലെ ടവർ നിർമാണം: മാറ്റിസ്ഥാപിക്കാൻ നിർദേശം

മാന്നാർ
ബുധനൂർ പഞ്ചായത്ത് ഒമ്പതാംവാർഡ് ഉളുന്തി പള്ളിക്കടവ് വടക്കുഭാഗത്തെ പരിസ്ഥിതിലോല പ്രദേശത്തുനിന്ന് മൊബൈൽ ടവർ മാറ്റിസ്ഥാപിക്കാൻ തീരുമാനമായി. കൂട്ടമ്പേരൂർ ആറിന്റെ കരയിൽനിന്ന് ഏകദേശം 100 മീറ്റർമാത്രം മാറിയുള്ള സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നടന്ന ടവർ നിർമാണം ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് നിർത്തിയിരുന്നു. ചൊവ്വാഴ്ച മന്ത്രി സജി ചെറിയാൻ, കലക്ടർ അലക്സ് വർഗീസ് എന്നിവർ ടവർനിർമാണം ആരംഭിച്ച സ്ഥലം സന്ദർശിച്ച് സമര പ്രതിനിധികളും ടവർനിർമാണ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. ചെങ്ങന്നൂർ ആർഡിഒ വിജയമോഹൻ, തഹസിൽദാർ അശ്വനി, ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാർ, മാന്നാർ എസ്എച്ച്ഒ ഡി രജീഷ്കുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലിം, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, ബ്ലോക്ക് പഞ്ചായത്തംഗം കെ ആർ മോഹനൻ, പഞ്ചായത്തംഗം ജി ഉണ്ണികൃഷ്ണൻ, സമരസമിതി അംഗങ്ങളായ ജോൺ ഉളുന്തി, അനീറ്റ അലക്സ്, ജയലക്ഷ്മി, സിബിൾ ജോസഫ്, സേതുലക്ഷ്മി എന്നിവർ അടിയന്തരയോഗത്തിൽ പങ്കെടുത്തു. ടവർ നിർമിക്കാൻ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താനാവശ്യമായ സഹായം നൽകാൻ ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ ചുമതലപ്പെടുത്തിയതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.










0 comments