കെ ടി മാത്യുവിന്റെ ഓർമകൾക്ക് ഇന്ന് മൂന്നാണ്ട്

മാരാരിക്കുളം
നന്നേ ചെറുപ്രായത്തിൽ തന്നെ പൊതുവിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവന്ന ബോബിച്ചൻ എന്ന കെ ടി മാത്യുവിന്റെ ഓർമകൾക്ക് വ്യാഴാഴ്ച മൂന്നാണ്ട്. സിപിഐ എം കലവൂർ ലോക്കൽ കമ്മിറ്റി രാവിലെ എട്ടിന് സർവോദയപുരത്ത് അനുസ്മരണം നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും. എസ്എഫ്ഐയിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ മാത്യു ആലപ്പുഴ എസ്ഡി കോളേജിൽ ബിരുദ പഠനം തുടങ്ങിയപ്പോൾ എസ്എഫ്ഐ നേതാവായി ഉയർന്നു. കോളേജ് യൂണിറ്റ് സെക്രട്ടറി, യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, എസ്എഫ്ഐ ആലപ്പുഴ ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളിലെ പ്രവർത്തനം വിദ്യാർഥികൾക്കിടയിൽ പ്രിയങ്കരനാക്കി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്നു. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകവെ പൊലീസിന്റെ കൊടിയ മർദനത്തിന് ഇരയായി. ജയിൽവാസവും അനുഭവിച്ചു. മികച്ച സംഘാടകനും പ്രാസംഗികനുമായ മാത്യു ജനപ്രതിനിധിയെന്ന നിലയിലും കഴിവ് തെളിയിച്ചു. മാരാരിക്കുളം ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്തിൽ എത്തിയ ഇദ്ദേഹം ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായി. ആശുപത്രികളുടെ നവീകരണത്തിനും കോവിഡ്കാല പ്രവർത്തനങ്ങൾക്കും മുന്നിലുണ്ടായി. മാരാരിക്കുളം ഡിവിഷനിൽ മാത്യു നടപ്പാക്കിയ ഇ @ മാരാരി പദ്ധതി സംസ്ഥാന തലത്തിൽ തന്നെ വേറിട്ടതായി. ആലപ്പുഴ ബാറിലെ അഭിഭാഷകൻ എന്ന നിലയിലും വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ ടി മാത്യു.










0 comments