സുരക്ഷിതയാത്രയുടെ സാരഥി

ഡി ബൈജുവിന് മന്ത്രി കെ ബി ഗണേഷ്‌കുമാർ പുരസ്‌കാരം നൽകുന്നു
കെ എസ് ലാലിച്ചൻ
Published on Jan 24, 2026, 12:11 AM | 1 min read
മുഹമ്മ
ഓട്ടത്തിനിടെ മൊബൈൽഫോൺ ഉപയോഗിച്ചോ അശ്രദ്ധകാണിച്ചോ യാത്രക്കാരുടെ ജീവൻ പന്താടാൻ ബൈജുവിനെ കിട്ടില്ല. കെഎസ്ആർടിസിയുടെ വിശ്വസ്‌തനായ ഡ്രൈവറാണ് ബൈജു. 18 വർഷമായി വളയം ആ കരങ്ങളിൽ സുരക്ഷിതം. ഇൗ മികവിനും ശ്രദ്ധയ്‌ക്കും അംഗീകാരമായി മികച്ച ഡ്രൈവർക്കുള്ള പുരസ്‌കാരം. ‘‘എന്റെ സ്ഥാപനം, എന്റെ അഭിമാനം’’ എന്നതാണ് നിലപാടെന്ന് മുഹമ്മ പഞ്ചായത്ത് ഒന്നാം വാർഡിൽ പുത്തനങ്ങാടി ശ്രീരാമ മന്ദിരത്തിൽ ബൈജു പറയുന്നു. യാത്രക്കാരെ വലയ്‌ക്കാതെ സ്‌റ്റോപ്പിൽനിന്ന് തന്നെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് നിർബന്ധമുണ്ട്. സ്‌റ്റോപ്പിൽ അല്ലാതെ കൈകാണിച്ചാലും ബസിൽ ഇടം ഉണ്ടെങ്കിൽ കയറ്റിയേ പോകൂ. അത്യാവശ്യത്തിന് മാത്രമേ അവധി എടുക്കൂ. ചേർത്തല ഡിപ്പോയിലെ ഡ്രൈവറായ ഡി ബൈജുവിന് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മന്ത്രി കെ ബി ഗണേഷ്‌കുമാർ പുരസ്‌കാരം നൽകി. സംസ്ഥാനത്ത് 15 ഡ്രൈവർമാർക്കാണ് കെഎസ്‌ആർടിസി അംഗീകാരം നൽകിയത്. സുരക്ഷിത ഡ്രൈവിങ്, പരാതിരഹിതം, വരുമാനം, കൃത്യമായ ജോലി, ഇന്ധനക്ഷമത വർധിപ്പിക്കൽ എന്നീ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് അവാർഡ്. കെഎസ്‌ആർടിഇഎ (സിഐടിയു) അംഗമാണ് ബൈജു. ഭാര്യ സീന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. വിദ്യാർഥികളായ നന്ദന, മിഥുന എന്നിവരാണ് മക്കൾ.










0 comments