അൾട്രാ വയലറ്റ് സൂചിക ഒമ്പതിലെത്തി
ജില്ല ചുട്ടുപഴുക്കുന്നു

കൈയ-്ക്ക് സൂര്യാതപമേറ്റ് പൊള്ളിയ ജോസഫ് (മനോജ്)

സ്വന്തം ലേഖകൻ
Published on Apr 15, 2026, 01:30 AM | 1 min read
ആലപ്പുഴ
ജില്ലയിൽ അൾട്രാ വയലറ്റ് സൂചിക (യുവി) ഒമ്പതിലെത്തി. ഇതോടെ പകൽ വെയിലേൽക്കുന്നത് അപകടകരമായ സ്ഥിതിയിലെത്തിയെന്ന് വിദഗ്ധർ. കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തുതന്നെ കൂടിയ ശരാശരി ചൂട് രേഖപ്പെടുത്തിയ ജില്ല ആലപ്പുഴയാണ്. 37.2 ഡിഗ്രിയാണ് ശരാശരി താപനില. കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സിസ്‌റ്റം പ്രകാരമുള്ള കണക്കാണിത്. ചെങ്ങന്നൂരിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യുവി പരിശോധനായന്ത്രമുള്ളത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. പകൽ 10 മുതൽ മൂന്നുവരെയാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ഇൗ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. 2019, 20 വർഷങ്ങളിലെ മെയിൽ 35.7 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 10 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ചൂട് അനുഭവപ്പെട്ട മെയ് 2022 ലാണ്. അന്ന് 31.6 ഡിഗ്രി സെൽഷ്യസ്. വരും ദിവസങ്ങളിലും ചൂട് ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ പറയുന്നു. മുൻവർഷങ്ങളെക്കാൾ ശരാശരി 1.5 ഡിഗ്രിയുടെ വർധനയാണുള്ളത്. രാത്രിയിലെ താപനില 2.2 ഡിഗ്രി കൂടുന്നുണ്ട്.
പാത്രം കഴുകുന്നതിനിടെ സൂര്യാതപമേറ്റു
മാരാരിക്കുളം
കല്യാണവീട്ടിൽ പാത്രങ്ങൾ കഴുകാൻ സഹായിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർക്ക് സൂര്യാതപമേറ്റു. ചെട്ടികാട് ആശുപത്രിക്ക് സമീപം വടക്കേ തയ്യിൽ ജോസഫിന്റെ (46, മനോജ് ) കൈയ്ക്കും മുഖത്തുമാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിലെ കല്യാണത്തിന് സഹായിക്കുമ്പോഴായിരുന്നു സംഭവം. ചൊവ്വ രാവിലെ ദേഹത്ത് പൊള്ളലേറ്റ പാടുകൾ കണ്ടതോടെ ആശുപത്രിയിൽ ചികിത്സ തേടി.










0 comments