അടുത്ത ബെല്ലോടെ വീട്ടുമുറ്റം ഭാവനിർഭരം

കായംകുളം
നാടിന്റെ ആഘോഷമായിരുന്നു നാടകങ്ങൾ. മലയാളിയുടെ പുരോഗമന ചിന്തയിലും ജീവിതത്തിന്റെ നാനാവിധ മേഖലയിലും നാടകത്തെ പോലെ സ്വാധീനിച്ച മറ്റൊരു കലാമാധ്യമമില്ല. മനുഷ്യനിർമിതമായ സാങ്കൽപ്പിക ലോകമാണ് നാടകം. വേദിയിലെ എല്ലാം സർഗാത്മകമായി തയ്യാറാക്കപ്പെട്ടതാണ്. കാലാനുസൃതമായി മാറ്റം വരേണ്ടിയിരുന്ന നാടകത്തെ വീട്ടുമുറ്റത്തേക്ക് എത്തിച്ചിരിക്കുകയാണ് ഞമനംങ്ങാട് തിയറ്റർ വില്ലേജ് (എൻടിവി). വീടും തൊടിയും വേദിയാക്കിയുള്ള അയൽപക്കത്തെ വിശേഷമാണ് "ശങ്കരേട്ടന്റെ വെളിപാടുകൾ’ എന്ന വീട്ടരങ്ങ് നാടകത്തിന്റെ ഉള്ളടക്കം. 2014മുതൽ അമേച്ചർ നാടക രംഗത്ത് സജീവമായ സംഘത്തിന്റെ നാലാമത്തെ സൃഷ്‌ടിയാണിത്. ലോക നാടകദിനത്തിൽ അവതരിപ്പിച്ച നാടകത്തിന്റെ നാലാമത്തെ അവതരണമാണ് ചേരാവള്ളി ദേവപ്രിയയിൽനടന്നത്. ഫോട്ടോഗ്രാഫറായ ജയകുമാർ ദേവിയുടെ യാത്രാകുറിപ്പുകളുടെ സമാഹാരമായ " ക്യാമറ കണ്ണിലൂടെ ഞാനറിഞ്ഞ ഹിമാലയം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനോടനുബന്ധിച്ചായിരുന്നു അവതരണം. പ്രദീപ് നാരായണനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സിനിമാതാരം മീനരാജ് രാഘവനും, സീരിയൽതാരം രജനി മുരളിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ ശങ്കരമേനോനും ഭാര്യ കുമാരിയുമാകുന്നത്. വാർധക്യത്തിന്റെ ഒറ്റപ്പെടൽ, സ്ത്രീ ശാക്തീകരണം, ലഹരിയുടെ ഭീകരതയും അടയാളപ്പെടുത്തുന്ന സംഘത്തിന്റെ നേതൃത്വം രാജൻ പുഷ്പാഞ്ജലിയാണ്. 78കാരിയായ മരി ജേക്കബ് കോട്ടപ്പടിയും ഡിഗ്രി വിദ്യാർഥി ഗൗതം കൃഷ്ണയുമടക്കം ഗ്രാമീണരായ ഇരുപതോളം നാടക പ്രവർത്തകർ അരങ്ങിലും അണിയറയിലുമായുണ്ട്. പശ്ചാത്തലസംഗീതം: ശ്രീനു പെരിമ്പിലാവ്, ലൈറ്റ്സ്: സുരേന്ദ്രൻ തില്ലാന, മ്യൂസിക്ക് എക്സിക്യൂഷൻ: അൻസാർ അബ്ബാസ്, ആർട്ടിസ്റ്റ് കോ–ഓർഡിനേഷൻ: സുനിൽ ചന്ദ്രൻ.










0 comments