സന്ദർശകത്തിരക്കിൽ ക്വാണ്ടം സെഞ്ചുറി

ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ആരംഭിച്ച ക്വാണ്ടം സെഞ്ചുറി പ്രദർശനം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
ചേർത്തല
ക്വാണ്ടം സയൻസിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും സയൻസ് പോർട്ടലായ ലൂക്കയും ശാസ്ത്രസാങ്കേതിക സര്‍വകലാശാലയും ചേർന്ന് ആരംഭിച്ച ക്വാണ്ടം സെഞ്ചുറി പ്രദർശനം കാണാൻ സന്ദർശകരുടെ തിരക്ക്. 2500 പേരാണ് ആദ്യ രണ്ടുദിനം പ്രദർശനം കണ്ടത്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ആരംഭിച്ച പ്രദർശനം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു ആർ നായർ അധ്യക്ഷയായി. ക്വാണ്ടം സയൻസ് പിറന്നതിന്റെ നൂറാം വാർഷികമായ 2025, ‘ക്വാണ്ടം സയൻസിന്റെയും ടെക്നോളജിയുടെയും അന്താരാഷ്ട്രവർഷമായി' ആചരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. കുറഞ്ഞ ഊർജത്തിൽ പ്രകാശം വിതറുന്ന എൽഇഡി ലൈറ്റുകൾ, സൗരോർജം വൈദ്യുതിയാക്കുന്ന സോളാർ പാനലുകൾ, ടെലിവിഷൻ, വിവിധ ആവശ്യങ്ങൾക്കുള്ള കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന ലേസറുകൾ, എംആർഐ, പിഇടി സ്കാനറുകൾ, ഭൂമിയിലെവിടെയും സ്ഥാനം നിർണയിക്കാൻ സഹായിക്കുന്ന ജിപിഎസ്, ഇലക്ട്രോൺ മൈക്രോസ്കോപ്, എന്നിങ്ങനെ മനുഷ്യജീവിതത്തെ വിപ്ലവകരമായ പരിവർത്തനത്തിലേക്കു വഴിനടത്തിയ ശാസ്ത്ര സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടങ്ങൾക്കു പിന്നിലെ ക്വാണ്ടം സയൻസിനെ അടുത്തറിയാനുള്ള അവസരമാണ് ശാസ്ത്ര സമൂഹ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. ജനറൽ കൺവീനർ ഡോ. ടി പ്രദീപ്, ഫാ. സെലസ്റ്റ്യൻ പുത്തൻ പുരയ്ക്കൽ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ എന്നിവർ സംസാരിച്ചു. പ്രദർശനം 15 വരെ തുടരും.










0 comments