പുതിയ കടൽപ്പാലം നിർമാണം തുടങ്ങി
വിനോദവും വാണിജ്യവും നങ്കൂരമിടും

ആലപ്പുഴ
ആലപ്പുഴ ബീച്ചിലെ പുതിയ കടൽപ്പാലം നിർമാണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനംചെയ്‌തു. പി പി ചിത്തരഞ്ജൻ എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്തു. മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡിന് കീഴിൽ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി കിഫ്ബിയിൽ 19.67 കോടി ചെലവഴിച്ചാണ് കടൽപ്പാലം നിർമിക്കുന്നത്. പദ്ധതിയ്‌ക്ക് കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ ക്ലിയറൻസും കേന്ദ്ര പരിസ്ഥിതി, വനവും കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സിആർഇസെഡ് അനുമതിയും ലഭിച്ചിരുന്നു. ബീച്ചിലെ പഴയ കടൽപ്പാലത്തിന് 50 മീറ്റർ വടക്ക് മാറിയാണ് പുതിയ പാലം. 300 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലും വിനോദസഞ്ചാരികൾക്ക് ഉയരത്തിൽ കയറിനിന്ന് കടൽഭംഗി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന. ഭിന്നശേഷിക്കാരെയും പരിഗണിച്ചാകും നിർമാണം. പാലത്തിന്റെ തുടക്കത്തിൽ കവാടവുമുണ്ടാകും. വ്യൂ പോയിന്റുകളും ഭക്ഷണശാലകളും വിവിധ സ്‌റ്റാളുകളുമുണ്ടാകും. ഇവയ്‌ക്കായി 12 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും പ്രത്യേകഭാഗം നിർമിക്കും. ചെന്നൈ ഐഐടിയാണ് സാങ്കേതികപഠനം പൂർത്തിയാക്കിയത്.










0 comments