അങ്കണവാടിക്ക് സമീപത്തെ കുളം കുഞ്ഞുങ്ങൾക്ക് ഭീഷണി

കുട്ടികളുടെ സുരക്ഷയ്ക്കായി അങ്കണവാടിയുടെ പിൻഭാഗത്ത് നിർമിച്ച താൽക്കാലിക ഷീറ്റ് വേലി
കാർത്തികപ്പള്ളി
ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡിലെ 42-ാം നമ്പർ കൃഷ്ണ അങ്കണവാടിയോട് ചേർന്ന് അപകട ഭീഷണിയായി പൊതുകുളം. അങ്കണവാടി കെട്ടിടത്തോട് ചേർന്ന് പുറമ്പോക്കിലാണ് കുളവും ഇതിനു ചുറ്റും വളർന്നു പന്തലിച്ച കാടും. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായ കുളം നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൂർണമായും തുറന്നുകിടക്കുകയായിരുന്ന കുളത്തിന്റെ ഒരു ഭാഗം, പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആസ്ബറ്റോസ് ഷീറ്റുകൾ വച്ച് താൽക്കാലികമായി മറച്ചു. എന്നാൽ ഇത് കണ്ണിൽപ്പൊടിയിടാനുള്ള താത്കാലിക സംവിധാനം മാത്രമാണെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് ഒട്ടും പര്യാപ്തമല്ലെന്നും നാട്ടുകാർ പറഞ്ഞു. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ ശാശ്വത നടപടി സ്വീകരിക്കണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം. സുരക്ഷിതമായ കളിസ്ഥലം ഇല്ലാത്തതിനാൽ കുട്ടികൾ അങ്കണവാടിയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ട അവസ്ഥയിലാണ്. കുഞ്ഞുങ്ങളുടെ സുരക്ഷയെ കരുതി അവരെ പുറത്തുവിടാൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതരും. നീർത്തട സംരക്ഷണനിയമങ്ങളുടെ സാങ്കേതികത്വം മുൻനിർത്തിയാണ് ഭൂമി അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നത്. മലിനജല കേന്ദ്രമായി മാറിയ കുളം മലിനീകൃതമാണ്. കൊതുക് ശല്യവും ദുർഗന്ധവുമുണ്ട്. കുളം നികത്തി അങ്കണവാടിക്ക് കളിസ്ഥലമായി ഇതിനെ മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments