കാർ കത്തിയതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ
കെഎസ്‌ഡിപി ചെയർമാനും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ സി ബി ചന്ദ്രബാബു സഞ്ചരിച്ച കാറിന് തീപിടിക്കാൻ ഇടയായതിനെപ്പറ്റി അരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് വ്യാഴം രാത്രി 10.30ന് മാരുതി സ്വിഫ്‌റ്റ് കാർ തീപിടിച്ച് പൂർണമായും നശിച്ചത്. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് അഗ്‌നി രക്ഷാസേന പറയുന്നു. സി ബി ചന്ദ്രബാബു ഭാര്യയ്‌ക്കൊപ്പം വ്യാഴം ഉച്ചയോടെ ഒരു മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവനാണ് കാർ ഓടിച്ചത്. അരൂരിലെ വീട്ടിലേക്ക് മടങ്ങുന്ന വഴി മുൻ ടയറിൽനിന്ന് തീ ഉയരുന്നത് പിന്നാലെ വന്ന വാഹനയാത്രക്കാരാണ് കണ്ടത്. അവർ കാർ തടഞ്ഞ് ചന്ദ്രബാബുവിനെയും കുടുംബത്തെയും പുറത്തിറക്കി. ഉടൻ കാർ പൂർണമായും കത്തിയമർന്നു. സമീപത്തെ പെട്രോൾ ബങ്കിൽനിന്ന് അഗ്‌നിശമന സിലിണ്ടർ കൊണ്ടുവന്ന് തീ കെടുത്താൻ നാട്ടുകാർ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. അഗ്‌നി രക്ഷാസേന എത്തിയപ്പോഴേയ്‌ക്കും കാർ കത്തിനശിച്ചു. പൊലീസും സ്ഥലത്തെത്തി.










0 comments