പാതിരാമണലിന് ആഘോഷ വൈബ്
ആടിത്തിമിർക്കാൻ ആംഫി തിയറ്റർ

മുഹമ്മ
ജലഗതാഗതവകുപ്പും മുഹമ്മ പഞ്ചായത്തും പാതിരാമണൽ ദ്വീപിൽ ടൂറിസം പദ്ധതിയായ കുട്ടനാട് സഫാരിയും ആംഫി തിയറ്ററും 30 പാസഞ്ചർ ശേഷി സോളാർ ബോട്ടും ആരംഭിച്ചു. മന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. മന്ത്രി പി പ്രസാദ് അധ്യക്ഷനായി. വിനോദസഞ്ചാരികൾ കേരളത്തിൽ ഉറപ്പായും കണ്ടിരിക്കേണ്ട പ്രധാന ടൂറിസം കേന്ദ്രമായി പാതിരാമണൽ ദ്വീപ് ഈ വർഷംതന്നെ മാറുമെന്ന് മന്ത്രി പറഞ്ഞു. ജലഗതാഗതമേഖലയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആധുനിക സൗകര്യങ്ങളോടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്രാമാർഗം പൊതുജനങ്ങൾക്ക് ലഭ്യമാക്കും. 2.30 കോടി രൂപ ചെലവഴിച്ച് നിർമിച്ച 30 പേർക്ക് സഞ്ചരിക്കാവുന്ന സോളാർ ബോട്ടും, 25 ലക്ഷം രൂപ മുടക്കി പാതിരാമണലിൽ ഒരുക്കിയ ആംഫി തിയറ്ററും അനുബന്ധസൗകര്യങ്ങളും ചേർത്താണ് ‘കുട്ടനാട് സഫാരി' പദ്ധതി നടപ്പാക്കുന്നത്. ജലഗതാഗത ഡയറക്‌ടർ ഷാജി വി നായർ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, വൈസ്‌പ്രസിഡന്റ് പി എൻ നസീമ, സ്ഥിരംസമിതി അധ്യക്ഷരായ എസ് ബാബു, എൻ ആർ മോഹിത്ത്, മിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം എസ് ലത, എൻ ടി റെജി, പഞ്ചായത്ത് അംഗം ടി കുഞ്ഞുമോൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് സ്വപ്‌ന ഷാബു, മാറ്റ് പ്രോപ് കൊച്ചി സ്ട്രാറ്റജി ഡയറക്‌ടർ കിഷോർ മേനോൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ജനറൽ മാനേജർ ആനന്ദ് സംപന്ത്, പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരൻ എന്നിവർ സംസാരിച്ചു. ആംഫി തിയറ്ററിൽ ഇപ്റ്റ നാട്ടരങ്ങ് നാടൻപാട്ട് അവതരിപ്പിച്ചു. സോളാർ ബോട്ടുകളെല്ലാം ശീതീകരിക്കും: മന്ത്രി ഗണേഷ്‌കുമാർ സോളാർ ബോട്ടുകളെല്ലാം ശീതീകരിച്ച് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സുഖയാത്ര ഒരുക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. കെഎസ്ആർടിസിക്കായി പുതിയ 650 എസി ബസുകൾ വാങ്ങുന്ന പദ്ധതിയിൽ ഒപ്പിട്ടതായി മന്ത്രി അറിയിച്ചു. വനിതകൾക്കായി പ്രത്യേകമായി ആരംഭിക്കുന്ന ‘പിങ്ക് ബസുകളും' ഇതിൽ ഉൾപ്പെടും. ചേർത്തലയിലുൾപ്പെടെ സാധാരണക്കാർക്കായി ഓർഡിനറി എ സി ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്നും മന്ത്രി പറഞ്ഞു.










0 comments