രണഭൂമിയിൽ അരുമയായി പ്രസാദ്

ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദ് വയലാറിൽ വോട്ടർമാരോട് സംസാരിക്കുന്നു
ചേർത്തല
കമ്യൂണിസ്‌റ്റ് പോരാട്ട ചരിത്രത്തിൽ ഇതിഹാസതുല്യ അധ്യായം രചിച്ച വയലാർ രണധീരരുടെ വീരസ്‌മരണ തുടിക്കുന്ന വയലാറിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടർമാരിൽനിന്ന് ലഭിക്കുന്നത് ആവേശകരമായ പ്രതികരണം. എൽഡിഎഫ് സർക്കാരിന്റെ വികസന–ക്ഷേമ പദ്ധതികളുടെ അനുഭവസാക്ഷ്യംപേറുന്ന നാട് കരുത്തോടെ മുന്നണിയെ നെഞ്ചേറ്റുമെന്ന് തെളിയിക്കുന്നതായി പഞ്ചായത്തിൽ വിവിധയിടങ്ങളിൽ വോട്ടർമാരുടെ സമീപനം. റോഡുകൾ മികവുറ്റതാക്കിയതും സ്‌കൂളുകൾ ഹൈടെക് നിലവാരത്തിലായതും ആശുപത്രി മെച്ചപ്പെടുത്തിയതും എൽഡിഎഫിന് ജനപിന്തുണയേറ്റുന്നു. വയലാർ കവല–പള്ളിപ്പുറം ഇൻഫോപാർക്ക് റോഡും പാലവും നിർമിക്കാൻ 94 കോടി, മുട്ടംബസാർ–എട്ടുപുര റോഡ് ഭൂമിയേറ്റെടുത്ത് വീതികൂട്ടി പുനർനിർമിക്കാൻ 22 കോടി, സർക്കാർ ഐടിഐയ്‌ക്ക് കെട്ടിടനിർമാണത്തിന് 7.5 കോടി, ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്‌ഠിച്ച കളവങ്കോടം ക്ഷേത്രത്തിൽ തീർഥാടനകേന്ദ്രം എന്നിവ അനുവദിച്ചതും എൽഡിഎഫിന് പിന്തുണയേറ്റുന്നതിൽ പ്രധാനം. വയലാർ പിആർസിക്ക് ഇൻഡോർ സ്‌റ്റേഡിയം നിർമിച്ചതും ശ്രദ്ധേയം. ചൊവ്വ രാവിലെ വയലാർ മേഖലയിലെ സെന്റ് സേവ്യേഴ്‌സ് പള്ളിയിൽനിന്ന് തുടങ്ങിയ പര്യടനം വൈകിട്ട് വയലാർ വെസ്‌റ്റ് മേഖലയിലെ കഴുന്നാരം സങ്കേതത്തിലാണ് അവസാനിച്ചത്. തൊഴിലുറപ്പ് ഉൾപ്പെടെ തൊഴിലിടങ്ങളിലും പള്ളിയിലും ക്ഷേത്രങ്ങളിലും കടകളിലും പൊതുസ്ഥാപനങ്ങളിലും സങ്കേതങ്ങളിലും എത്തിയ പി പ്രസാദ് നൂറുകണക്കിന് വോട്ടർമാരുമായി സംവദിച്ചു. ഏവർക്കും സുപരിചിതനായ സ്ഥാനാർഥിയെന്ന സവിശേഷതയും പ്രസാദിന് സ്വീകാര്യതയേറ്റുന്നു. ബുധനാഴ്‌ച തണ്ണീർമുക്കം പഞ്ചായത്തിലാണ് പര്യടനം.










0 comments