മാറ്റം ഉറപ്പിച്ച് മുതുകുളം

ജി അനിൽ
Published on Nov 26, 2025, 01:23 AM | 1 min read
കാർത്തികപ്പള്ളി
കുടികിടപ്പവകാശ പോരാട്ടത്തിൽ പൊലീസിനെ നേരിട്ട് രക്തസാക്ഷിത്വം വരിച്ച നീലകണ്ഠന്റെയും ഭാർഗവിയുടെയും പ്രോജ്വല സ്മരണകൾ തുടിക്കുന്ന കള്ളിക്കാട് സമരഭൂമികയിലെ പടിഞ്ഞാറൻ തീരപ്രദേശമാണ് ജില്ലാ പഞ്ചായത്ത് മുതുകുളം ഡിവിഷൻ. മധ്യതിരുവിതാംകൂറിനെ ഇളക്കിമറിച്ച ആലപ്പുറത്ത് കർഷകസമരത്തിലെ പോരാളികളുടെ മണ്ണ്. മുതുകുളം, ആറാട്ടുപുഴ, ചിങ്ങോലി പഞ്ചായത്തുകൾ പൂർണമായും കാർത്തികപ്പള്ളി പഞ്ചായത്തിലെ ഏഴ് വാർഡുകളും കുമാരപുരം പഞ്ചായത്തിലെ ഒരു വാർഡുമടക്കം 57 വാർഡുകൾ ചേരുന്ന ഡിവിഷനാണിത്. യുഡിഎഫ് സ്ഥാനാര്‍ഥികൾ തുടർച്ചയായി വിജയിച്ച ഡിവിഷനിൽ ഒട്ടേറെ അവസരമുണ്ടായിട്ടും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ വലിയ പോരായ്‌മ ഉണ്ടായി. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടപ്പാക്കിയ ചില പദ്ധതികൾ മാത്രമാണ് പേരിനു പറയാനുള്ളത്. ഡിവിഷൻ പ്രദേശത്തെ കാലങ്ങളായ വികസന മുരടിപ്പിന് മറുപടി നൽകാനുറച്ചാണ് ഇക്കുറി മുതുകുളത്തിന്റെ മനസ്. കന്നിയങ്കത്തിൽ യുഡിഎഫ് കുത്തക തകർക്കാനുറച്ച് രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ സെക്രട്ടറിയും രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റിയംഗവുമായ അശ്വതി നിഖിൽ (27) ആണ് എൽഡിഎഫിനായി പോരിനിറങ്ങുന്നത്. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശിനിയായ അശ്വതി ബി കോം അവസാന വര്‍ഷ വിദ്യാർഥിനിയാണ്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിതാ ജയൻ (40) യുഡിഎഫ് സ്ഥാനാർഥിയും ബിജെപി കാർത്തികപ്പള്ളി മണ്ഡലം ട്രഷറർ പി പ്രശാന്തിനി (33) എൻഡിഎ സ്ഥാനാർഥിയുമാണ്.










0 comments