ദേശീയപാത നിർമാണം
വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയുടെ ഇടപെടൽ

ദേശീയപാത വികസനത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധയിങ്ങളിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ നഗരസഭ വിളിച്ചുചേർത്ത യോഗത്തിൽ നഗരസഭാധ്യക്ഷൻ എസ് സോബിൻ സംസാരിക്കുന്നു

സ്വന്തം ലേഖകൻ
Published on May 01, 2026, 12:28 AM | 1 min read
ചേർത്തല
ദേശീയപാത വികസനത്തിന്റെ പശ്‌ചാത്തലത്തിൽ നഗരത്തിൽ രൂക്ഷമാകുന്ന വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ നഗരസഭയുടെ നിർണായക നീക്കം. ദേശീയപാത അധികൃതരും നഗരസഭ എൻജിനിയറിങ് വിഭാഗവും പ്രശ്‌നബാധിത മേഖലകളിൽ സംയുക്ത പരിശോധന നടത്തും. നഗരസഭ വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിന്റേതാണ് തീരുമാനം. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. സെക്രട്ടറി ടി കെ സുജിത്ത് വെള്ളക്കെട്ട് പ്രശ്നങ്ങളുടെ പശ്ചാത്തലവും ഗുരുതര സാഹചര്യവും അവതരിപ്പിച്ചു. എക്‌സ്-റേ കവല, സഹകരണ കോളേജ് കവല, വല്ലയിൽഭാഗം, റെയിൽവേ സ്‌റ്റേഷൻ പരിസരം, കാർത്യായനി റസ്‌റ്റോറന്റിന് സമീപം തുടങ്ങിയവയാണ് ഗുരുതര സാഹചര്യം നേരിടുന്ന പ്രധാന കേന്ദ്രങ്ങളെന്ന് യോഗം വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ ത്വരിത നടപടി സ്വീകരിക്കാൻ യോഗം നിർദേശിച്ചു. നഗരസഭ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, സ്ഥിരംസമിതി അധ്യക്ഷരായ എസ് സനീഷ്, ടോമി എബ്രഹാം, കൗൺസിലർമാരായ കെ സി ആന്റണി, അഖിൽ, കെ എസ് സലിം, ആർ അർച്ചന, ടെസി ബോണി, റസിയ, എൻഎച്ച്‌എഐ എക്‌സിക്യൂട്ടിവ് എൻജിനിയർ രാംകുമാർ, ദേശീയപാത കരാർ കമ്പനി പ്രതിനിധി സന്തോഷ്, റെയിൽവേ സ്‌റ്റേഷൻ മാസ്‌റ്റർ രേഷ്‌മോൻ, ദേശീയപാത ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഷമ്മി ജോസഫ് കോയിക്കര, എസ് ശിവൻപിള്ള എന്നിവർ സംസാരിച്ചു.










0 comments