ഇറിഡിയം തട്ടിപ്പ്
ഇടനിലക്കാരനും കുടുംബവും പിടിയിൽ

ഇറിഡിയം തട്ടിപ്പുകേസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായ പ്രതി സജി ഔസേഫ്
ആലപ്പുഴ
ഇറിഡിയം വിൽപ്പനയിലൂടെ കോടികൾ വാഗ്‌ദാനംചെയ്‌ത് നടത്തിയ തട്ടിപ്പിലെ മുഖ്യഇടനിലക്കാരനും ഭാര്യയും മകളും അറസ്റ്റിൽ. കേസിൽ മുഖ്യപ്രതിയായ സജി ഔസേഫ്, ഭാര്യ ഷൈനി സജി, മകൾ റിയ അന്ന സജി എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റു ചെയ്തത്. മൂന്നാർ സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ പ്രതികളോട് അന്വേഷണ ഉദ്യോസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ബുധനാഴ്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സജീവ് ചെറിയാന് മുന്നിൽ ഹാജരായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം വീണ്ടും ഇവരെ കോടതിയിൽ ഹാജരാക്കി. കോടതി പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. സജി ഔസേഫിന്റെ പേരിൽ 30 കേസുകളുണ്ട്. 2001 മുതൽ പരാതികൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അറസ്റ്റ്. അടുത്തിടെമാത്രം 12 പരാതികളാണ് രജിസ്റ്റർ ചെയ്തത്. മൂന്നാർ സ്വദേശിക്ക് 1.6 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇയാൾ ജില്ലാ ക്രൈംബ്രാഞ്ചിനാണ് പരാതി നൽകിയത്. ഇറിഡിയം വിറ്റതിലൂടെ 96,000 കോടിരൂപ രാജ്യമാണിക്യം എന്ന ആളുടെ പേരിൽ റിസർവ് ബാങ്കിൽ എത്തിയിട്ടുണ്ടെന്നും അത് മാറി എടുക്കുന്നതിന്റെ ചെലവിനും മറ്റുമായി സഹായിച്ചാൽ കോടികണക്കിന് രുപ നൽകുമെന്നായിരുന്നു വാഗ്ദാനം. ഒരു ലക്ഷം നിക്ഷേപിച്ചാൽ ഒരു കോടി രൂപ ചുരുങ്ങിയത് നൽകുമെന്ന് ഉറപ്പു നൽകി. തട്ടിയത് കോടികൾ 10 ലക്ഷം മുതൽ രണ്ടു കോടി രൂപവരെ ആളുകളിൽനിന്ന് സജി ഔസേഫും സംഘവും തട്ടിയെടുത്തു. പണം തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായതും പരാതി നൽകിയതും. ചെന്നൈയിലെ താമസക്കാരായ രാജമാണിക്യം, അഹമ്മദ് ഷാ എന്നിവരാണ് ഇറിഡിയം തട്ടിപ്പിലെ പ്രധാന സൂത്രധാരന്മാർ. എറണാകുളം സ്വദേശി നടാഷ തട്ടിപ്പിലെ പ്രധാന ഇടനിലക്കാരിയായി പ്രവർത്തിച്ചു. മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പണം നഷ്ടപ്പെട്ട മൂന്നാർ സ്വദേശി വീയപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള സജി ഔസേഫിന്റെ വീട്ടിലെത്തി ഉപവാസമിരുന്നു. ഇതോടെയാണ് അന്വേഷണത്തിന് ജീവൻ വച്ചത്.










0 comments