കായൽ മണ്ണുമായി പോകുന്ന ലോറികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

മണൽ ലോറികൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മുഹമ്മയിൽ പരിശോധിക്കുന്നു
മുഹമ്മ
ദേശീയ പാതയുടെ നിർമാണത്തിന് കായൽ മണ്ണുമായി പോകുന്ന ലോറികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നതായുള്ള പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് മുഹമ്മയിലും സമീപ മേഖലയിലും വാഹന പരിശോധന നടത്തി. അലക്ഷ്യമായി കായൽ മണ്ണ് കയറ്റി എത്തിയ രണ്ടു ലോറികൾ പിടികൂടി. പ്രാരംഭ നടപടി എന്ന നിലയിൽ ഡ്രൈവർമാർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി. കായലിൽ ഡ്രഡ്ജിങ് നടക്കുന്ന കണ്ണങ്കര മേഖലയിലും പരിശോധന നടത്തി. വരും ദിവസങ്ങളിലും വാഹന പരിശോധന തുടരും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബിജു ജോസഫ്, സി ചന്ദ്ര ലാൽ എന്നിവർ നേതൃത്വം നൽകി. നനവുള്ള കായൽ മണ്ണാണ് ദേശീയ പാതയുടെ നിർമാണത്തിനായി കൊണ്ടുപോകുന്നത്.ഈ മണ്ണിന്റെ കുറെ ഭാഗം റോഡിലേക്ക് തെറിച്ച് വീഴുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണങ്ങിയ മണ്ണ് പൊടിപടലമായി മാറും.ഇത് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും പൊടിശല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്. ലോഡ് ഇറക്കിയ ശേഷം ലോറി കഴുകാതെയും മണ്ണ് പൂർണമായും നീക്കാതെയും മൂടി ഇടാതെയും ലോറികൾ ചീറിപ്പായുന്നതും ഭീഷണിയാണ്. ലോറിയിൽ നിന്ന് റോഡിലേക്ക് മണ്ണ് പറത്തിയാണ് കടന്നുപോകുന്നത്. വാഹന യാത്രക്കാരുടെ കണ്ണിൽ പൊടി വിതറിയുള്ള ഈ പരക്കം പാച്ചിൽ തടയണമെന്ന ആവശ്യവും ശക്തമായിരുന്നു. കായലിൽ നിന്നുള്ള കക്ക നിറഞ്ഞ മണ്ണ് റോഡിൽ വീഴുമ്പോൾ സൈക്കിൾ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും ടയറിൽ കക്കകുത്തിക്കയറുന്നതും പതിവാകുന്നു. സൈക്കിളിൽ സഞ്ചരിക്കുന്ന സ്കൂൾ കുട്ടികൾ ഉൾപ്പെടെ റോഡിലെ മണ്ണിൽ വീൽ പാളി വീഴുന്നുമുണ്ട്.










0 comments