61.1 കോടി വെട്ടി; വഴിമുട്ടി തദ്ദേശഭരണം

ആലപ്പുഴ
വികസനപ്രവൃത്തികൾക്കാവശ്യമായ ഫണ്ട് യുഡിഎഫ്-് സർക്കാർ കുത്തനെ വെട്ടിക്കുറച്ചതോടെ വെട്ടിലായി തദ്ദേശസ്ഥാപനങ്ങൾ. ജില്ലയിൽ നൽകേണ്ട ഫണ്ടിൽ 61.1 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ദൈനംദിന ഭരണപരമായ ചെലവുകളടക്കം നിർവഹിക്കുന്ന പൊതുവിഭാഗം തുകയാണ് സർക്കാർ വെട്ടിയത്. ജനറൽ വിഭാഗത്തിലായി 46.28 കോടിയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിലായി 14.82 കോടിയും കുറവുവരുത്തി. 16–ാം ധനകാര്യകമീഷൻ ഗ്രാന്റ് ലഭിക്കാത്തതാണ് ഫണ്ട് വെട്ടിക്കുറയ്‌ക്കാൻ കാരണമെന്നാണ് സർക്കാർ വാദം. എൽഡിഎഫ് സർക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റിൽ തദ്ദേശവിഹിതമായി ജില്ലയ്‌ക്ക് അനുവദിച്ച 449.05 കോടി രൂപ പുതുക്കിയ യുഡിഎഫ് ബജറ്റിൽ 387.95കോടി രൂപയായി കുറച്ചു. നഗരസഭകൾക്ക് 34.77 കോടി, ജില്ലാ പഞ്ചായത്തിന് 4.57 കോടി, ബ്ലോക്കുകൾക്ക് 4.58 കോടി, പഞ്ചായത്തുകൾക്ക് 17.17 കോടി എന്നിങ്ങനെയാണ് കുറവ്. മുൻ വിഹിതം അടിസ്ഥാനമാക്കിയാണ് തദ്ദേശ സ്ഥാപനങ്ങൾ പുതിയ പദ്ധതികൾ തയ്യാറാക്കിയത്. ഇതിന് ആസൂത്രണ സമിതി അംഗീകാരവും നൽകി. ഫണ്ട് വെട്ടിക്കുറച്ചതോടെ പ്രഖ്യാപിച്ച പല പദ്ധതികളും യാഥാർഥ്യമാകില്ലെന്ന് ഉറപ്പായി. പുതിയ ഭരണസമിതികൾ പ്രഖ്യാപിച്ച എല്ലാ പുതിയ പദ്ധതികളും മുടങ്ങും. തനത് ഫണ്ട് കുറഞ്ഞ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചു. ഭവനപദ്ധതികളും പാലിയേറ്റീവ് പ്രവർത്തനങ്ങളും മുടങ്ങി. പ്രാഥമിക ആശുപത്രികളിൽ മരുന്നിനും ചികിത്സ ചെലവുകൾക്കും പണമില്ലാത്ത അവസ്ഥയിലാണ് മിക്ക തദ്ദേശസ്ഥാപനങ്ങളും. പദ്ധതികൾ തകിടം മറിയും ഒരു സാമ്പത്തികവർഷം മൂന്ന് ഗഡുക്കളായാണ് സർക്കാർ ഫണ്ട് തന്നിരുന്നത്. ഇതുവരെ ആദ്യ ഗഡു അനുവദിച്ചില്ല. ഫണ്ട് ലഭിക്കാത്തതിനാൽ, വാർഷിക പദ്ധതിയിൽ സമൂല മാറ്റം വരുത്തണം. ഇതിന് സമയം ലഭിക്കുമോയെന്ന് ആശങ്കയുണ്ട്. പല ഗ്രാമങ്ങളിലും കുടിവെള്ളപദ്ധതികൾ, റോഡ് അറ്റകുറ്റപ്പണികൾ, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങൾ, അങ്കണവാടിയിലെ പോഷകാഹാര വിതരണം എന്നിവ നിലച്ച അവസ്ഥയാണ്. എൽഡിഎഫ് ഭരണകാലത്ത് കൃത്യമായി ഫണ്ട് നൽകിയിരുന്നു.










0 comments