പ്രതിസന്ധി ഇരട്ടിപ്പിച്ച് സിലിൻഡർ ക്ഷാമവും
പാത ഇരട്ടിപ്പിക്കൽ പണിപാളി


സ്വന്തം ലേഖകൻ
Published on Apr 24, 2026, 02:22 AM | 1 min read
ആലപ്പുഴ
അസം, ബംഗാൾ, തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പും പശ്‌ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതക ക്ഷാമവും നിർമാണ മേഖലയ്ക്ക് തിരിച്ചടിയായി. ജില്ലയിൽ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ ഉൾപ്പടെ വൻകിട നിർമാണങ്ങൾ മന്ദഗതിയിലാണ്. അതിഥിത്തൊഴിലാളികൾ വോട്ടുചെയ്യാൻ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണ മേഖലയ്‌ക്ക് കനത്ത ആഘാതമായത്. വെൽഡിങ്, മെറ്റൽ കട്ടിങ് ജോലികൾക്ക് ആവശ്യമായ സിലിൻഡറുകൾ ലഭ്യമാകാത്തത് നിർമാണത്തെ ബാധിക്കുന്നുണ്ട്. മഴക്കാലത്തിന് മുന്പ് പണികൾ തീർത്തില്ലെങ്കിൽ പാത ഇരട്ടിപ്പിക്കൽ വീണ്ടും നീളുമെന്ന ആശങ്കയിലാണ് റെയിൽവേ അധികൃതർ. കോൺക്രീറ്റ് പ്ലാന്റുകളിലും ജീവനക്കാരുടെ വലിയ കുറവുണ്ട്. മെയ് പകുതിയോടെ മഴ ശക്തമായാൽ ചതുപ്പ് പ്രദേശങ്ങളിലെ പണികൾ പൂർണമായും സ്തംഭിക്കും. വെള്ളക്കെട്ട് ഉണ്ടാകുന്നതിന് മുൻപ് പരമാവധി മണ്ണിട്ട് പാത ഉയർത്താനാണ് എൻജിനിയറിങ് വിഭാഗത്തിന്റെ ശ്രമം. അനുമതി ലഭിച്ച എറണാകുളം– കുമ്പളം, കുമ്പളം– തുറവൂർ ഭാഗങ്ങളിലാണ് പ്രധാനമായും ജോലികൾ. അരൂർ– കുമ്പളം പാലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഇതിൽ അരൂർ ഭാഗത്തുനിന്ന് പൈലിങ് പൂർത്തിയായി തൂണുകളുടെ പകുതി പണികൾ കഴിഞ്ഞു. ഇപ്പോൾ കുമ്പളം ഭാഗത്താണ് പൈലിങ്. എറണാകുളം, കോട്ടയം ജില്ലകളിലെ മണ്ണ് എത്തിച്ച് പാത ഉയർത്തൽ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊഴിലാളികൾ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് റെയിൽവേ. എ എം ആരിഫ് എംപിയായിരിക്കെ ഇടപെട്ടാണ് ഇരട്ടിപ്പിക്കൽ നടപ്പായത്.










0 comments