ഫൈനൽ ടച്ചിലേക്ക് ജില്ലാ ആശുപത്രി


സ്വന്തം ലേഖകൻ
Published on Jan 10, 2026, 01:24 AM | 1 min read
ആലപ്പുഴ
മാവേലിക്കര ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. നിലവിൽ 85 ശതമാനം നിർമാണം പൂർത്തിയായി. മാവേലിക്കര പുതിയകാവ് ജങ്ഷനും കരയംവെട്ടം ജങ്ഷനുമിടയിൽ കിഫ്ബി പദ്ധതിയിൽ 132 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. ഏഴ് നിലയിലായി 2,20,000 ചതുരശ്രയടി വിസ്‌തീർണത്തിൽ നിർമിക്കുന്ന ആശുപത്രിയിൽ പൊതുജനങ്ങൾക്ക് ഉന്നതനിലവാരത്തിലുള്ള ചികിത്സാസൗകര്യങ്ങളാണ് ഒരുക്കുന്നത്. ആശുപത്രി നിർമാണം പൂർത്തിയാകുന്നതോടെ മാവേലിക്കരയുടെ ആരോഗ്യരംഗത്ത് വലിയ മാറ്റം സൃഷ്‌ടിക്കാൻ സാധിക്കുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ പറഞ്ഞു. അത്യാധുനികസൗകര്യങ്ങളാണ് ആശുപത്രിയിൽ ക്രമീകരിക്കുന്നത്. അത്യാഹിത വിഭാഗം, സിടി സ്‌കാൻ, റേഡിയോളജി വിഭാഗം, വിശാലമായ ഫാർമസി, മോഡുലാർ ഒപി വിഭാഗങ്ങൾ എന്നിവയും 90 അടിയന്തരചികിത്സ കിടക്കകൾ ഉൾപ്പെടെ 325 ഓളം പുതിയ കിടക്കകളും സജ്ജീകരിക്കും. ആദ്യഘട്ടത്തിൽ ഏഴ് ശസ്‌ത്രക്രിയാ മുറികൾ, ആധുനിക ബ്ലഡ് സെന്റർ, ലാബ്, ‘ലക്ഷ്യ' (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ്) നിലവാരത്തിലുള്ള പ്രസവമുറികൾ, നവജാതശിശു പരിചരണ വിഭാഗം തുടങ്ങിയവ പ്രധാന കെട്ടിടത്തിൽ ഉൾപ്പെടുന്നു. കേന്ദ്രീകൃത ഓക്‌സിജൻ വിതരണം, ശീതീകരണം, ആധുനികരീതിയിലുള്ള അണുനാശക സംവിധാനം, രണ്ട് ജനറേറ്റർ, അഗ്നിരക്ഷാസംവിധാനങ്ങൾ, ദ്രവമാലിന്യ സംസ്‌കരണം തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.










0 comments