നിളയിൽ നിറയുന്നു നാദമഴ

ശ്രുതിയും സ്വാതിയും
കെ എസ് ലാലിച്ചൻ
Published on Jan 26, 2026, 12:30 AM | 1 min read
മുഹമ്മ
‘നിള'യിൽ നിറയുകയാണ് സംഗീത തേന്മഴ. വയലിൻ തന്ത്രികൾമീട്ടി സ്വാതി സംഗീതം പൊഴിക്കുമ്പോൾ സഹോദരി ശ്രുതി പാടുന്നു. അച്ഛൻ സേതു മൃദംഗം വായിക്കുന്നു. കേരള സ്കൂൾ കലോത്സവത്തിൽ ആദ്യമായി വയലിനിൽ എ ഗ്രേഡോടെ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് മദർ തെരേസ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്വാതി. മുഹമ്മ ഗവ. എൽ പി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രുതി. ബിഎസ്എൻഎൽ ആലപ്പുഴ ഓഫീസിലെ ജെടിഒ ആണ് മുഹമ്മ പന്ത്രണ്ടാം വാർഡ് നിളയിൽ പി സേതു. പ്രോത്സാഹനവുമായി ഭാര്യ അഞ്ജുഷ രാജ് ഒപ്പമുണ്ട്. യൂണിയൻബാങ്ക് തിരുപ്പൂർ ശാഖയിലെ അസി. മാനേജരാണ് അഞ്ജുഷ. ഒന്നാം ക്ലാസ് മുതലേ പാട്ട് പഠിച്ചുതുടങ്ങിയ സ്വാതിക്ക് അഞ്ചാം ക്ലാസിലായപ്പോൾ വയലിനും വഴങ്ങിത്തുടങ്ങി. വയലിനിലും ശാസ്ത്രീയ സംഗീതത്തിലും സമ്മാനങ്ങൾ നേടാനായി. കച്ചേരികളിലും സ്വാതി സാന്നിധ്യം അറിയിച്ചുതുടങ്ങി. വയലിനിൽ ചേർത്തല രാമചന്ദ്രനും ശാസ്ത്രീയ സംഗീതത്തിൽ മുഹമ്മ ചിത്രയുമാണ് ഗുരുക്കന്മാർ. മൂന്ന് വർഷമായി ഫ്രാൻസിസ് തിയോഡറിന്റെ ശിക്ഷണത്തിൽ ഓൺലൈനായി പിയാനോ പഠിക്കുന്നു. ശ്രുതി ശാസ്ത്രീയസംഗീതത്തോടൊപ്പം വയലിനും പഠിച്ചുതുടങ്ങി. കാവ്യാലാപന മത്സരങ്ങളിൽ ഉൾപ്പെടെ കഴിവ് തെളിയിക്കാനായി. ദേശാഭിമാനി അക്ഷരമുറ്റം ചേർത്തല ഉപജില്ല ഒന്നാം സ്ഥാനക്കാരിയാണ് ശ്രുതി. ആകാശവാണി എ ഗ്രേഡ് കലാകാരനായ പി സേതു അടുത്തമാസം ആര്യക്കരദേവീ ക്ഷേത്രത്തിൽ വൈക്കം വിജയലക്ഷ്‌മിയോടൊപ്പം കച്ചേരിയിൽ പങ്കെടുക്കും.










0 comments