ഇന്ദിര ഇനി ജ്വലിക്കുന്ന ഓർമ

കള്ളിക്കാട് കുടികിടപ്പ് സമരസേനാനി ഇന്ദിരയുടെ മൃതദേഹത്തിൽ സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, കമ്മിറ്റിയംഗം ബി കൃഷ്ണകുമാർ, എം ആനന്ദൻ, വി സുഗതൻ എന്നിവർ ചേര്‍ന്ന് രക്തപതാക പുതപ്പിക്കുന്നു
ജി അനിൽ
Published on Apr 27, 2026, 12:23 AM | 1 min read
കാർത്തികപ്പള്ളി
കുടികിടപ്പവകാശം സംരക്ഷിക്കാൻ ആറാട്ടുപുഴ കള്ളിക്കാട്ട് ചെങ്കൊടിയേന്തി സമരം നയിച്ച എ കെ ജി നഗർ പോളയിൽ വീട്ടിൽ ഇന്ദിര (89) ഇനി ജ്വലിക്കുന്ന ഓർമ. മൃതദേഹത്തിൽ സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ഏരിയ കമ്മിറ്റിയംഗം ബി കൃഷ്ണകുമാർ, എം ആനന്ദൻ, വി സുഗതൻ എന്നിവർ ചേര്‍ന്ന് രക്തപതാക പുതപ്പിച്ചു. ഭൂവുടമ ശങ്കരയ്യരുടെ രാമഞ്ചേരി തോപ്പിലെ കുടികിടപ്പവകാശസമരം ആറാട്ടുപുഴ കള്ളിക്കാട് വെടിവയ്‌പ്പിലാണ് കലാശിച്ചത്. 1970ൽ കുടികിടപ്പുകാർക്കുവേണ്ടി ഭൂമി പിടിച്ചെടുക്കലും നാളികേരം സംഭരിക്കലും തൊഴിലാളിവർഗത്തിന്റെ സമരമുറയായി മാറിയപ്പോൾ ആറാട്ടുപുഴ സംഘർഷഭൂമിയായി. പി ആർ വാസുവായിരുന്നു സമരത്തിന്റെ അമരക്കാരൻ. പോളയിൽ ഇന്ദിര, ഇന്ദിരയുടെ ഭർത്താവ് ഇളയകൊച്ച്, അമ്മ വാതമ്മ, സഹോദരൻ ചെല്ലപ്പൻ എന്നിവർ പി ആർ വാസുവിനൊപ്പം സമരത്തിൽ പങ്കെടുത്തവരിൽപ്പെടുന്നു. പൊലീസ് വെടിവയ്‌പ്പിൽ നീലകണ്ഠൻ, ഭാർഗവി എന്നീ തൊഴിലാളികൾ രക്തസാക്ഷികളായത് ഇന്ദിരയുടെ വീടിന് സമീപമാണ്. 1970 ജൂലൈ 27ന് നടന്ന സമരത്തിൽ പി ആർ വാസുവായിരുന്നു ഒന്നാം പ്രതി. കേസിൽ ഇന്ദിരയെയും പ്രതിചേർത്തു. മറ്റ് പ്രതികൾക്കൊപ്പം ഇന്ദിരയും മാവേലിക്കര സബ് ജയിലിൽ ജയിൽവാസം അനുഭവിച്ചു. ഒരുതുണ്ട് ഭൂമിക്കായി ഇന്ദിരയടക്കം നടത്തിയ ഐതിഹാസിക സമരം മധ്യതിരുവിതാംകൂറിന്റെ തൊഴിലാളി സമരമുന്നേറ്റ ചരിത്രത്തിന്റെ ഭാഗമായി.










0 comments