മാറാനുറച്ച് ഹരിപ്പാട്

ഹരിപ്പാട് നഗരസഭ 27 –ാം വാർഡിലെ (ടൗൺ) എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സജു കെ ജോയി വോട്ടർമാർക്കൊപ്പം
ബിമൽറോയ്
Published on Dec 04, 2025, 01:24 AM | 1 min read
ഹരിപ്പാട്
പത്ത് വര്‍ഷത്തെ യുഡിഎഫ് ദുർഭരണത്തിനും വികസനമുരടിപ്പിനും വോട്ടിലൂടെ മറുപടി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഹരിപ്പാട് നഗരവാസികൾ. എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സ്വീകാര്യതയേറിയ സ്ഥാനാർഥി പട്ടികയുമായി എൽഡിഎഫ് ജനവിശ്വാസം ഉറപ്പിക്കുന്നു. പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥികള്‍ ബഹുദൂരം മുന്നിലാണ്. യുഡിഎഫ് ഭരണത്തിന് എടുത്തുകാണിക്കാന്‍ പറ്റുന്ന ഒന്നുമില്ല. കെടുകാര്യസ്ഥതയും തമ്മിലടിയും മൂലം ഭരണസമിതി നഷ്‌ടപ്പെടുത്തിയത് സംസ്ഥാന സർക്കാർ അനുവദിച്ച 32 കോടി രൂപയുടെ വികസനങ്ങളാണ്. നഗരത്തിലെ അടിസ്ഥാന വികസന പ്രശ്നങ്ങളൊന്നും പരിഹരിക്കാനായിട്ടില്ല. മാലിന്യനിർമാർജന പദ്ധതികളെല്ലാം നിലച്ചു. ആയിരക്കണക്കിനാളുകൾ നിത്യേനയെത്തുന്ന ഹരിപ്പാട് റവന്യൂടവറിലെ ഓഫീസ് സമുച്ചയത്തിലെ പൊതുശൗചാലയം പൂട്ടി. ഗ്രാമീണ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു. കെട്ടിടനികുതി നിർണയം സമയബന്ധിതമായി പൂർത്തിയാക്കാത്ത കെടുകാര്യസ്ഥത നാട്ടുകാർക്ക് അധികബാധ്യത അടിച്ചേൽപ്പിച്ചു. സമസ്‌തമേഖലയിലുമുണ്ടായ തകർച്ചയിൽ അസംതൃപ്തരായ വലിയൊരു വിഭാഗം യുഡിഎഫ് ബന്ധമുപേക്ഷിച്ചു. മുൻനിര കോൺഗ്രസ് നേതാക്കളടക്കം ബിജെപിയിൽ ചേർന്നു. അഴിമതിയാരോപണങ്ങളിൽ മുങ്ങിയ ഭരണസമിതി പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ബിജെപി സഹായിച്ചു. നഗരഭരണത്തിലെ വീഴ്‌ചകളും ജനവിരുദ്ധതയും തുറന്നുകാട്ടിയാണ് എൽഡിഎഫ് വോട്ടുതേടുന്നത്.








0 comments