സാമ്പത്തിക തട്ടിപ്പ്
മുനിസിപ്പല്‍ കൗൺസിലര്‍ വീണ്ടും റിമാന്‍ഡില്‍

ചാരുംമൂട്
കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ചാരുംമൂട് ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടിത്തുകയായും ഒരുകോടിയിലധികം രൂപ തട്ടിയ കേസിൽ കായംകുളം മുനിസിപ്പാലിറ്റി 26–-ാം വാര്‍ഡില്‍ ചേരാവള്ളിമുറിയില്‍ ആലുംമൂട്ടില്‍ വീട്ടില്‍ നുജുമുദ്ദീൻ(65) വീണ്ടും റിമാൻഡിൽ. നിലവില്‍ കായംകുളം മുനിസിപ്പാലിറ്റി 26–-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചയാളാണ് നുജുമുദ്ദീന്‍. വ്യാപാരി വ്യവസായി കോ–ഓപ്പറേറ്റീവ് സൊസൈറ്റി ചാരുംമൂട് ബ്രാഞ്ചിന്റെ ചുമതലക്കാരനായിരുന്ന കരീലക്കുളങ്ങര കീരിക്കാട് ഹരിശ്രീ വീട്ടില്‍ ഹരികുമാറിനെയും അറസ്‌റ്റ് ചെയ-്‌തിട്ടുണ്ട്. ഈ പ്രതികള്‍ക്കെതിരെ കായംകുളം പൊലീസ് സ്‌റ്റേഷനിലും കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതായി നൂറനാട് പൊലീസ് പറഞ്ഞു. 2020 മുതല്‍ 2024 വരെ വ്യാപാരി വ്യവസായി കോ-–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു നുജുമുദ്ദീൻ. കായംകുളത്തും ചാരുംമൂട്ടിലും സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ഇയാളുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളിലുളള വ്യാപാരികളില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു. പിന്നീട് ചിട്ടി ഇടപാടുകള്‍ തുടങ്ങി. തുടര്‍ന്ന് എല്ലാവരിൽനിന്നും പണം സ്വീകരിക്കാന്‍ തുടങ്ങി. നിക്ഷേപത്തുക തിരിച്ചു കൊടുക്കാതാകുകയും ചിട്ടികളില്‍ അടച്ച തുക നല്‍കാതാകുകയും ചെയ-്‌തതോടെ പണം തിരികെ ചോദിച്ചവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെ നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നൂറനാട് പൊലീസ് സ്‌റ്റേഷനില്‍ നുജുമുദ്ദീനും മറ്റ് കൂട്ടുപ്രതികള്‍ക്കുമെതിരെ ഏഴ് കേസ് രജിസ്‌റ്റര്‍ചെയ-്‌തു. കേസുകളുടെ അന്വേഷണത്തിന് പ്രത്യേക അന്വേഷകസംഘത്തെ രൂപീകരിച്ച് ഡിസംബര്‍ 22ന് നുജുമുദ്ദീനെ കായംകുളത്തെ സ്ഥാപനത്തില്‍നിന്ന് അറസ്‌റ്റ് ചെയ-്‌ത് റിമാന്‍ഡ് ചെയ-്‌തിരുന്നെങ്കിലും മൂന്ന് ദിവസത്തിനുശേഷം ഇയാള്‍ ജാമ്യം നേടി ജയില്‍ മോചിതനായി. വിവരമറിഞ്ഞ് തട്ടിപ്പിനിരയായ നിരവധിപേര്‍ പൊലീസ് സ്‌റ്റേഷനില്‍ രേഖകള്‍ സഹിതമെത്തി പരാതി നല്‍കാന്‍ തുടങ്ങിയതോടെ 11 കേസ് കൂടി രജിസ്‌റ്റര്‍ ചെയ-്‌തു. പ്രതി തുടര്‍ന്നുളള കേസുകളില്‍ ആലപ്പുഴ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളിയതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ നജുമുദ്ദീനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. രണ്ട് പ്രതികളെയും മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി -രണ്ട് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ്ചെയ-്‌തു.










0 comments