പാർക്കാൻ ഇക്കോ ടൂറിസം പാർക്ക്
പൂത്തു, സായാഹ്നത്തിന്റെ സ്വപ്‌നം

പി ആർ രാജേന്ദ്രനും ഭാര്യ ബിന്ദുവും
ബി സുദീപ്
Published on Mar 30, 2026, 01:25 AM | 1 min read
ചെങ്ങന്നൂർ
ഒരിക്കലും കൺമുന്നിൽ തെളിയില്ലെന്ന് കരുതിയ വലിയ ആഗ്രഹം നിറവേറിയതിലെ ആഹ്ലാദം ചെറുതല്ല. പതിറ്റാണ്ടുകളായി വാഗ്‌ദാനം മാത്രമായിരുന്ന ആലാ പൂമലച്ചാൽ ടൂറിസം പദ്ധതി യാഥാർഥ്യമായ സന്തോഷത്തിലാണ് സമീപവാസിയായ സൗപർണികയിൽ റിട്ട. ഡയറ്റ്സീനിയർ ലക്ചറർ പി ആർ രാജേന്ദ്രനും ഭാര്യ ബിന്ദുവും. വലിയ വെള്ളക്കെട്ട് മാത്രമായിരുന്ന സ്ഥലത്ത് മനോഹരമായ ഇക്കോ ടൂറിസം പാർക്ക് നിർമിച്ചതിൽ സജി ചെറിയാനെ അഭിനന്ദിക്കുന്നതായി ഇവർ പറഞ്ഞു. സായാഹ്നങ്ങളിൽ കുടുംബാംഗങ്ങളുമായി ചെലവഴിക്കാൻ ഒരിടം ഇല്ലാതിരുന്ന ചെങ്ങന്നൂരിൽ പൂമലച്ചാൽ പാർക്ക് ആശ്വാസത്തിന്റെ പച്ചത്തുരുത്താണിന്ന്. മനോഹരമായി ആസൂത്രണംചെയ്‌ത പാർക്കിൽ പ്രഭാത, സായാഹ്ന സവാരികൾക്കുള്ള സൗകര്യം, പെഡൽ ബോട്ട് സഫാരി, കഫ്‌റ്റേറിയ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. തണ്ണീർത്തടത്തിന്റെ ശരിയായ സംരക്ഷണം മൂലം ചുറ്റുപാടുമുള്ള നൂറുകണക്കിന് വീടുകൾക്ക് ജലലഭ്യതയും ഉറപ്പാക്കുന്നു. ആലാ പഞ്ചായത്തിലുള്ളവരെ കൂടാതെ സമീപത്തെ ചെങ്ങന്നൂർ നഗരസഭയിലെയും പുലിയൂർ പഞ്ചായത്തിലെയും ആളുകൾക്ക് പാർക്ക് ഉപയോഗിക്കാനാകും. വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെ എത്താൻ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള റോഡുകളാണ് നിർമിച്ചിരിക്കുന്നത്. തിരക്ക് വർധിക്കുന്നതോടെ സമീപവാസികൾക്ക് വ്യാപാരസ്ഥപനങ്ങൾ, ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ തുടങ്ങി നിരവധി അവസരങ്ങളാണ് പാർക്കുമൂലം പ്രദേശവാസികൾക്ക് ഉണ്ടാകുന്നതെന്നും രാജേന്ദ്രൻ പറഞ്ഞു.










0 comments