തുറവൂരിൽ ദീപാവലി ഉത്സവം കൊടിയേറി

തുറവൂർ
തുറവൂർ ക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തിന് കൊടിയേറി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ തിങ്കൾ വൈകിട്ട് വളമംഗലം തെക്ക് കണ്ണുവള്ളിൽ കുടുംബക്ഷേത്രത്തിൽനിന്ന് കൊടിക്കൂറയും കോങ്കേരിൽ കുടുംബക്ഷേത്രത്തിൽനിന്ന് കൊടിക്കയറും ക്ഷേത്രത്തിലെത്തിച്ചു. തുടർന്ന് വടക്കിനകത്ത് പുതുമന വാസുദേവൻനമ്പൂതിരിയുടെയും തെക്കിനകത്ത് പുതുമന മധുസൂദനൻനമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. കൊടിമരച്ചുവട്ടിൽ അന്നദാനത്തിനുള്ള വിഭവസമർപ്പണവും കൊടിയേറ്റ് സദ്യയും നടന്നു. ഒരുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഉത്സവം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. രാജഭരണകാലത്ത് ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പാഴൂർ വടക്കില്ല മന സമുദായത്തിന് ക്ഷേത്രം ഉപദേശസമിതി സ്വീകരണം നൽകി. പ്രധാന ഉത്സവദിനമായ 20ന് ദീപാവലി വലിയവിളക്ക്. 21ന് തിരുവാറാട്ടോടെ ഉത്സവം സമാപിക്കും. കൊടിയേറ്റുമുതൽ ആറാട്ടുവരെ ദർശനത്തിനെത്തുന്നവർക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അന്നദാനവുമുണ്ടാകും. അന്നദാനത്തിനുള്ള അരി, പലവ്യഞ്‌ജനം, പച്ചക്കറികൾ തുടങ്ങിയവ സമർപ്പിക്കാൻ ക്ഷേത്രത്തിൽ പ്രത്യേക സജ്ജീകരണം ഒരുക്കി. ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ 5.30ന് ഭാഗവതപാരായണം, 8.30ന് ശ്രീബലി, 10.30ന് സോപാനസംഗീതം, 11.30ന് തിരുവാതിരകളി, 12ന് പുല്ലാങ്കുഴൽ വിസ്‌മയം, ഒന്നിന് ഭജൻസ്, രണ്ടിന് തിരുവാതിരകളി, 2.30ന് ശാസ്‌ത്രീയ സംഗീതം, 3.30ന് തിരുവാതിരകളി, നാലിന് വീണക്കച്ചേരി, അഞ്ചിന് കാഴ്‌ചശ്രീബലി, ആറിന് സംഗീതാർച്ചന, 6.45ന് ദീപാരാധന, ഏഴിന് പാലക്കാട് പത്മശ്രീ മാണി മാധവ ചാക്യാർ ഗുരുകുലം പി കെ ഹരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, എട്ടിന് നൃത്തനൃത്യങ്ങൾ, ഒമ്പതിന് ഭരതനാട്യം, 10ന് കേരളനടനം.










0 comments