പാൻ ഇന്ത്യൻ ഹിറ്റായി "ചിരട്ട സാർ'

കാർത്തികപ്പള്ളി
അടുക്കളപ്പുറത്തുനിന്ന് അടുപ്പത്തേക്കെന്ന റൂട്ട് മാറ്റിപ്പിടിച്ച് സംസ്ഥാനം കടക്കുകയാണ് ചിരട്ട. വെറുതെ വലിച്ചെറിഞ്ഞിരുന്ന ചിരട്ടയ്ക്ക് ഇപ്പോൾ വിപണിയിൽ ഡിമാന്റേറെ. പാഴ്‌വസ്തു ശേഖരണക്കാർക്കിടയിൽ പ്ലാസ്റ്റിക്കിനെയും കടലാസിനെയും കടത്തിവെട്ടി വിപണി തൂക്കി മുന്നേറുകയാണ് ചിരട്ട. രണ്ടുവർഷം കൊണ്ടാണ് ഇൗ മാറ്റം. കിലോയ്ക്ക് 10–15 രൂപവരെ മാത്രമുണ്ടായിരുന്ന വില മൂന്നിരട്ടിയായി വർധിച്ചു. നിലവിൽ കിലോയ്ക്ക് 32–35 രൂപ വരെ മൊത്തക്കച്ചവടക്കാർ നൽകും. ചെറുകിട കച്ചവടക്കാരിൽനിന്നും തമിഴ്നാട്ടിലെയും കർണാടകയിലെയും വൻകിട മൊത്തക്കച്ചവടക്കാരാണ് പ്രധാനമായും ചിരട്ട ശേഖരിച്ച് കൊണ്ടുപോകുന്നത്. മികച്ച ഗുണനിലവാരമുള്ള ‘ആക്ടിവേറ്റഡ് കാർബൺ' നിർമിക്കാനും ഉപയോഗിക്കാം. ജലം ശുദ്ധീകരിക്കുന്ന ഫിൽറ്ററുകളിലും സൗന്ദര്യവർധക വസ്തുക്കളിലും അസംസ്‌കൃത വസ്‌തുവായി ചിരട്ടയുണ്ട്. കൂടാതെ കൊതുകുതിരി നിർമാണം, പ്ലൈവുഡ് വ്യവസായം, ഹുക്ക കൽക്കരി എന്നിവയിലെല്ലം അഭിഭാജ്യഘടകമാണ്. വെറുതെ വലിച്ചെറിഞ്ഞോ കത്തിച്ചോ കളയാതെയും മഴ നനയാതെയും ശേഖരിച്ചാൽ ബിസിനസിലേക്ക് വഴി തെളിക്കാൻ ഇൗ ‘പാഴ് വസ്തു' സഹായിക്കും. തേങ്ങവില ഇടിയുമ്പോഴും ചിരട്ട വില കുതിക്കുന്നു. എന്നാൽ, തേങ്ങ കിലോയ്ക്ക് 40 രൂപയായതിൽ കർഷകർ ആശങ്കയിലാണ്.










0 comments