ആഴക്കടൽ ഖനനഭീതിയിൽ തീരം


സ്വന്തം ലേഖകൻ
Published on Jun 08, 2026, 12:39 AM | 1 min read
ആലപ്പുഴ
വെള്ളത്തിലേക്ക് താണുപോകുംമുമ്പ് ജീവിതത്തിലേക്ക് പിടിച്ചുയർത്തിയവർ. പ്രളയത്തിൽ മുങ്ങിയ കേരളത്തെ കരകയറ്റാൻ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം നാടിന്റെ സൈന്യമായിമറിയ മത്സ്യത്തൊഴിലാളികൾ ഇന്ന് ആശങ്കയോടെയാണ് കടലിനോട് മല്ലിടുന്നത്. കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന ബ്ലൂ ഇക്കോണമിയും ആഴക്കടൽ ഖനനവും ജീവിതം തന്നെ തകർക്കുമെന്ന ഭയത്തിലാണ് ഓരോ തൊഴിലാളിയും ഇന്ന് വലനെയ്യുന്നത്. കൊല്ലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്ന് ആരംഭിച്ച് അമ്പലപ്പുഴയിൽ അവസാനിക്കുന്ന തീരങ്ങളിലാണ് കേന്ദ്രം ആഴക്കടൽ ഖനനത്തിന് അനുമതി നൽകിയിരിക്ക-ുന്നത്. ഇത് ജില്ലയിലെ അരലക്ഷത്തോളം തൊഴിലാളികളെയാണ് നേരിട്ട് ബാധിക്കുന്നത്. ജില്ലയിലെ 90 ശതമാനം പരമ്പരാഗത തൊഴിലാളികളും ഇൻബോർഡ്, വീഞ്ച്, ഡിസ്‌കോ വല, നീട്ടുവല വള്ളങ്ങളാണ് ഉപയോഗിക്കുന്നത്. മത്തി, അയല, കിളി, മണങ്ക്, കൊഴുവ തുടങ്ങിയ ചെറിയ മീനുകളാണ് പ്രധാനമായും ഇവർക്ക് ലഭിക്കുന്നത്. തീരദേശത്തുനിന്ന് ഏകദേശം 10- മുതൽ പരമാവധി 15 നോട്ടിക്കൽ മൈൽ ദൂരത്താണ് തൊഴിൽ. ഖനനത്തിന് കേന്ദ്രം അനുമതി നൽകിയത് 12 നോട്ടിക്കൽ മൈൽ ദൂരത്തിലാണ്. ഇതാണ് ജില്ലയുടെ 92 കിലോമീറ്റർ ദൈർഘ്യമുള്ള തീരത്തെയും മത്സ്യത്തൊഴിലാളികളെയും ആശങ്കയിലാക്കുന്നത്.
മീൻവരവ് നിലയ്‌ക്കും
ഖനനം ആരംഭിക്കുന്നതോടെ മത്സ്യത്തിന്റെ വരവ് നിലയ്‌ക്കും. തീരക്കടലിലെ മത്സ്യം ആഴക്കടലിലേക്ക് മാറുകയുംചെയ്യും. സമുദ്രത്തിന്റെ ആവാസവ്യവസ്ഥ തകിടംമറിയും. ജലസസ്യങ്ങൾ നശിക്കും. ഇത് മത്സ്യത്തിന്റെ പ്രജനനവും വളർച്ചയും ഇല്ലാതാക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിതം താറുമാറാകും. ഇത്തരം കടുത്ത ആശങ്കകൾക്കിടയിലാണ് ലോക സമുദ്രദിനം. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ എട്ട് ലോക സമുദ്രദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സമുദ്രങ്ങളും അവയുടെ ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് അവബോധം വളർത്തുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.









0 comments