കളിയാട്ട ചമയമിട്ട് ചെട്ടികുളങ്ങര

ചെട്ടികുളങ്ങര ക്ഷേത്രത്തിൽ കളിയാട്ടത്തിന്റെ ഭാഗമായി നടന്ന പരവക്കോലം
മാവേലിക്കര
വേറിട്ട കാഴ്ചയായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കളിയാട്ടം.എതിരേൽപ്പ് ഉത്സവത്തിന്റെ ഭാഗമായി മേനാമ്പള്ളി കരക്കാരാണ് കളിയാട്ടം ചെട്ടികുളങ്ങരയിൽ എത്തിച്ചത്. കണ്ണൂർ സ്വദേശിയായ അറുപത്തിനാലുകാരൻ ശശി പണിക്കരുടെ നേതൃത്വത്തിലുള്ള 11 അംഗസംഘമാണ് കളിയാട്ടവുമായി ഓണാട്ടുകരയിൽ എത്തിയത്. പരമ്പരാഗതമായി കോലം കെട്ടിയാടുന്ന മലയ സമുദായത്തിൽ പെട്ടവരാണ് എല്ലാവരും. രക്തചാമുണ്ഡി, പരവ, വിഷ്ണുമൂർത്തി, ഗുളികൻ എന്നീ കോലങ്ങളാണ് ക്ഷേത്രാങ്കണത്തിൽ കെട്ടിയാടിയത്. 15 വയസുമുതൽ കോലം കെട്ടിയാടുന്ന പണിക്കർക്ക് അത് ജീവിതത്തിന്റെ ഭാഗമാണ്. വൃക്ഷാരാധന, അമ്മ ദൈവാരാധന, പർവതാരാധന, പ്രേതാരാധന, വൈഷ്ണവ ശൈവാരാധന തുടങ്ങി പല ആരാധനാരീതികളിൽ നിന്നാണ് നൂറ്റാണ്ടുകളായി കണ്ണൂർ, കാസർഗോഡ് മേഖലകളിൽ കളിയാട്ടം (തെയ്യം) അനുഷ്ഠാനകലയായി പ്രചരിച്ചു വന്നത്. മുഖത്തെ അലങ്കാരങ്ങളും ചുവന്ന വസ്ത്രങ്ങളും ആഭരണങ്ങളും കാഴ്ചക്കാർക്ക് പുതുമയേകി. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം കൂടി പറയുന്ന കളിയാട്ടവുമായി ശശിപ്പണിക്കരുടെ സംഘം ഓണാട്ടുകരയിലെത്തുന്നത് ഇത് രണ്ടാം തവണയാണ്.










0 comments