ചെസ്‌റ്റ് നമ്പർ 324, ചൂളക്കാക്ക ഓൺ ദി സ്‌റ്റേജ്

ചൂളക്കാക്ക (മലബാർ വിസ്ലിങ് ത്രഷ്)
ആലപ്പുഴ
തണ്ണീർമുക്കത്ത് പുതിയൊരു ചൂളംവിളി. ജില്ലയിൽനിന്ന് കണ്ടെത്തുന്ന 324–ാം പക്ഷിയായി മലബാർ വിസ്ലിങ് ത്രഷ് എന്ന ചൂളക്കാക്കയുടെ സാന്നിധ്യം ഒടുവിൽ ജില്ലയിലും സ്ഥിരീകരിച്ചു. ജില്ലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്‌മയായ ‘ബേർഡേഴ്സ് എഴുപുന്ന’യുടെ അംഗങ്ങളായ കെ ആർ യദുകൃഷ്‌ണൻ, കെ ആർ ഹരികൃഷ്‌ണൻ, എസ് അഭിരാമി എന്നിവരടങ്ങുന്ന സംഘമാണ് പക്ഷിയുടെ ശബ്‌ദവും ചിത്രങ്ങളും തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് ഭാഗത്തുനിന്ന് രേഖപ്പെടുത്തിയത്. പൊതുവേ പശ്ചിമഘട്ട മലനിരകളിലെ കാടുകളോട് ചേർന്നുള്ള അരുവികളുടെയും നദികളുടെയും തീരങ്ങളിൽ കാണപ്പെടുന്ന ചൂളക്കാക്കൾ മൂളിപ്പാട്ട് പാടുന്നതിൽ വിദഗ്‌ധരാണ്. മനുഷ്യർ പാട്ടിന്റെ ആദ്യവരികൾ ചൂളമടിക്കുന്നത് പോലെ പുലർച്ചെയ്‌ക്കും സന്ധ്യക്കും ശബ്‌ദമുണ്ടാക്കുന്ന പക്ഷിയാണിത്. ആനന്ദവും ഉന്മേഷവും അലതല്ലുന്ന ശബ്‌ദമായതിനാലാണ് ഇംഗ്ലീഷിൽ ഈ പക്ഷിക്ക് ‘ചൂളമടിക്കുന്ന സ്‌കൂൾക്കുട്ടി’ (വിസ്‌ലിങ് സ്‌കൂൾബോയ്) എന്നും പേരുണ്ട്. നാട്ടുമൈനയുടെ അത്ര വലിപ്പമുള്ള പക്ഷിക്ക് ദേഹമാസകലം തിളങ്ങുന്നതും നീലിമയുള്ളതുമായ കറുപ്പാണ്. നെറ്റിയിലും ചുമലിലും തിളങ്ങുന്ന നീലപ്പട്ടകൾ അടുത്തുനിന്ന് നോക്കുമ്പോൾ കാണാം. കൊക്കും കാലുകളും കറുപ്പാണ്. ആൺ, പെൺ പക്ഷികളെ നോട്ടത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.










0 comments