ചാത്തനാട്ടെ വീട് ഗൗരിയമ്മയുടെ സ്‌മാരകമാകുന്നു

ആലപ്പുഴ
വിപ്ലവനായിക കെ ആർ ഗൗരിയമ്മയ്ക്ക് സ്‌മാരകമൊരുങ്ങുന്നു. ഗൗരിയമ്മ ജീവിച്ച് മരിച്ച ചാത്തനാട്ടെ കളത്തിൽപറമ്പിൽ വീടാണ് സ്മാരകമാക്കുന്നത്. വീടിന്റെ മേൽക്കൂരയിലെ ഓടുകൾമാറ്റി സീലിങ് ഉൾപ്പെടെ നിലനിർത്തി, രണ്ടു നിലകളായാണ് സ്‌മാരകം ഒരുക്കുന്നത്. താഴത്തെ നിലയിൽ കോൺഫ്രൻസ് ഹാൾ സജ്ജമാക്കും. വശങ്ങളിലൂടെ സ്റ്റെയർകേസുകൾ നിർമിക്കും. ഒന്നാംനിലയിൽ ലൈബ്രറിയൊരുക്കും. ഏറ്റവും മുകളിലായി ഡോർമെട്രിയും അടുക്കളയും ലിവിങ്റൂമും തയാറാക്കും. ലിഫ്റ്റും റാമ്പും സജ്ജീകരിക്കും. ഗൗരിയമ്മ ഉപയോഗിച്ചിരുന്ന എല്ലാ സാധനങ്ങളും അതുപോലെ സൂക്ഷിക്കും. കിടപ്പ് മുറിയും മാറ്റം വരുത്താതെ നിലനിർത്തും. ടി വി തോമസുമായി വേർപിരിഞ്ഞശേഷവും ഗൗരിയമ്മ വൈകാരികതയോടെ സൂക്ഷിച്ച വിവാഹ ഫോട്ടോ, ഇരുവരും ഒന്നിച്ചുനിൽക്കുന്ന അർധകായ ചിത്രം, ശ്രീകൃഷ്ണ വിഗ്രഹം, ഗൗരിയമ്മയ്ക്ക് പലപ്പോഴായി കിട്ടിയ സമ്മാനങ്ങൾ തുടങ്ങി എല്ലാം സന്ദർശകർക്ക് കാണത്തക്കവിധം സ്‌മാരകത്തിൽ സൂക്ഷിക്കും. വായനയിൽ മുഴുകിയ ഗൗരിയമ്മയുടെ ജീവസുറ്റ പ്രതിമ പൂമുഖത്ത് സ്ഥാപിക്കും. രണ്ടേകാൽ കോടിരൂപ ചെലവിട്ടാണ് ഗൗരിയമ്മയുടെ വീട് സ്‌മാരകമാക്കുന്നത്. സ്‌മാരകനിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കെ ആർ ഗൗരിയമ്മ ഫൗണ്ടേഷൻ യോഗം തീരുമാനിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. മാനേജിങ് ട്രസ്റ്റി പി സി ബീനാകുമാരി, അഡ്വ. പി ആർ ബാനർജി, അഡ്വ. അജികുമാർ, സംഗീത് ചക്രപാണി, വാസ്തുവിദ്യാ ഗുരുകുലത്തിലെ ആർക്കിടെക് എൻജിനീയർ പി ആർ ദിപ്തി, എം എസ് ജിൻഷ, കീർത്തന ആർ വാര്യർ എന്നിവർ പങ്കെടുത്തു. സ്മാരകത്തിനായി രണ്ടുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.










0 comments