അമീബിക് മസ്‌തിഷ്‌ക ജ്വരം
പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്

ആലപ്പുഴ
ജില്ലയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ നിരീക്ഷണം ശക്‌തമാക്കി. ആർക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഒഴുക്കില്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണം. ഇത്തരം ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നീന്തൽക്കുളങ്ങളും ക്ലോറിനേറ്റ് ചെയ്യണം. മൈക്ക് അനൗൺസ്‌മെന്റ് വഴിയും മുന്നറിയിപ്പ് നൽകുന്നുണ്ട്. രോഗം ബാധിച്ച് കഴിഞ്ഞദിവസം രണ്ട് പേർ മരിച്ചു. അന്പലപ്പുഴ വടക്ക് നീർക്കുന്നം കളത്തിൽ ആര്യമോൾ (26), മാവേലിക്കര പിഡബ്ല്യുഡി റെസ്‌റ്റ് ഹൗസിലെ കരാർ ജീവനക്കാരൻ തഴക്കര വഴുവാടി കളീക്കൽ വടക്കതിൽ ബിനു വർഗീസ് (56) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിൽ നഴ്‌സ് ആയിരുന്ന ആര്യമോൾ വിദേശത്ത് പോകാൻ ജോലി രാജിവച്ച് നാട്ടിലെത്തിയതിനുശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തീവ്രതയേറിയ ‘നെഗ്ലേറിയ’ വിഭാഗത്തിൽപ്പെട്ട അണുബാധയാണ് ഉണ്ടായതെന്ന് പരിശോധനയിൽ വ്യക്‌തമായതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ബിനു വർഗീസിന് അത്രതന്നെ മാരകമല്ലാത്ത ‘അക്കാന്ത അമീബ’ വിഭാഗത്തിൽപ്പെട്ട അണുബാധയാണ് ഉണ്ടായത്. ഇത് കൂടാതെ ചെട്ടികാട് ഭാഗത്തുള്ള ഒരാൾ അസുഖബാധയെത്തുടർന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടേത് ഒഴികെ മറ്റ് രണ്ട് പേരുടെയും രോഗബാധയുടെ ഉറവിടം വ്യക്‌തമായിട്ടില്ല.










0 comments