ചേർത്തലയിലെ 7.65 കോടിയുടെ തട്ടിപ്പ്
പ്രതിയുടെ ഫോണുകൾക്കായി അപേക്ഷനൽകി

ആലപ്പുഴ
ഓഹരി വിപണിയിൽ വൻലാഭം വാഗ്‌ദാനംചെയ്‌ത് ചേർത്തലയിലെ ഡോക്‌ടർ ദമ്പതിമാരിൽനിന്ന് 7.65 കോടി തട്ടിയ കേസിൽ പിടിയിലായ ഉത്തരാഖണ്ഡ് ബാഗേശ്വർ സ്വദേശി വിവേക് സിങ് പപോല (29) യുടെ ഫോണുകൾ കസ്റ്റഡിയിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷകസംഘം അപേക്ഷനൽകി. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷ അടുത്ത ദിവസം പരിഗണിക്കും. ഉത്തരാഖണ്ഡ് പിത്തോഡഗഡിലെ ഹാർഡ്‌വെയർ കടയിൽനിന്ന് പിടിയിലാകുമ്പോൾ രണ്ടു ഫോണുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇതിൽ ഒന്ന് തട്ടിപ്പ് സംഘാംഗങ്ങൾക്കിടയിലെ ആശയ വിനിമയത്തിനും ക്രിപ്റ്റോ കറൻസി കൈമാറ്റത്തിന് ഉപയോഗിച്ചിരുന്നത്. ഇൗ ഫേ-ാണിലെ നമ്പറുമായി ബന്ധിപ്പിച്ച വാലറ്റിലൂടെയായിരുന്നു ക്രിപ്‌റ്റോ കറൻസി കൈമാറ്റങ്ങൾ. ഫോണുകൾ പരിശോധിക്കുന്നതിൽനിന്ന് തട്ടിപ്പിന്റെ മറ്റുകണ്ണികളെക്കുറിച്ചും തട്ടിയെടുത്ത പണം എത്തിയ അക്കൗണ്ടുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെടുക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്. പിടിയിലാകുമ്പോൾ ഇയാൾ ഇൗ ഫോൺ കടയിൽ ഒളിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. പൊലീസിന്റെ തന്ത്രപരമായ ഇടപെടലിലാണ് ഇത് കണ്ടെടുത്തത്. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ട്രാൻസിറ്റ് വാറന്റിനായി പ്രതിയെ ഹാജരാക്കിയ പിത്തോഡഗഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഫോണുകൾ മുദ്രവച്ചതോടെ കൂടുതൽ വിശദപരിശോധന നടത്താനായില്ല. ഫോണിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചശേഷം അതിന്റെ അടിസ്ഥാനത്തിൽ ചോദ്യാവലി തയാറാക്കിയിട്ടാകും പ്രതിയ്‌ക്കായി കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.










0 comments