ad
Deshabhimani

500 താറാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

duck

ഹൃദയം തകർന്ന്... തെരുവുനായ്ക്കളുടെ കടിയേറ്റ് ചത്ത താറാവിന്‍കൂട്ടത്തിനരികെ താറാവുകര്‍ഷകന്‍ ഷോബി ഫിലിപ്പ്

വെബ് ഡെസ്ക്

Published on Aug 08, 2025, 02:11 AM | 1 min read

മാന്നാർ

കൂട്ടിൽ സൂക്ഷിച്ചിരുന്ന 500ലധികം താറാവിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് ഒന്നാംവാർഡിൽ തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങില്‍ ഷോബി ഫിലിപ്പിന്റെ (മോനച്ചൻ) എട്ട് മാസം പ്രായമുള്ള മുട്ടയിടുന്ന താറാവുകളെയാണ് തെരുവുനായ്ക്കൾ കൂട് തകർത്ത് കടിച്ചുകൊന്നത്. വ്യാഴം പുലർച്ചെ മൂന്നോടെയായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണം. പരമ്പരാഗത താറാവ് കർഷകനായ ഷോബി ഫിലിപ്പ് 885 താറാവുകളെയാണ് കൂട്ടിൽ വളർത്തുന്നത്. മുട്ടകള്‍ ശേഖരിക്കാന്‍ പുലർച്ചയോടെ ഷെഡിൽ എത്തിയപ്പോഴാണ് നായ്ക്കൾ കടിച്ചുകൊന്നതായി കണ്ടത്. ടിൻ ഷീറ്റിൽ നിർമിച്ച മേൽക്കൂരയ്ക്കുള്ളിലെ ഹാളിൽ പ്ലാസ്റ്റിക് വലകൾ കെട്ടി സംരക്ഷിച്ച കൂട് തകർത്താണ് കൂട്ടത്തോടെത്തിയ തെരുവുനായ്ക്കൾ താറാവുകളെ കൊന്നൊടുക്കിയത്. ശേഷിക്കുന്ന താറാവുകൾക്കും കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഹാച്ചറിയിൽനിന്ന് മുട്ട വിരിയിക്കുന്ന യന്ത്രത്തിൽ വിരിയിച്ച് ആവശ്യമായ പ്രതിരോധ മരുന്നുകളും തീറ്റയും നൽകി വളർത്തി വലുതാക്കിയ മുട്ടത്താറാവുകളെയാണ് നായ്ക്കൾ കൊന്നത്. ചത്ത താറാവുകളെ വീട്ടുപരിസരത്ത് ആഴത്തിൽ കുഴിയെടുത്ത് മൂടി. വെറ്ററിനറി ഡോക്ടർ ഡോ. ആഷ അലക്സ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ളവ ജില്ലാ വൈറ്ററിനറി ഡയറക്ടർക്ക് കൈമാറി. മുട്ടയിടുന്ന താറാവായതിനാൽ രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പ‍ൗൾട്രി ഡക്ക് ആൻഡ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ ചെയർമാൻ ബി രാജശേഖർ പറഞ്ഞു. 2024 ജൂണിൽ പ്ലേഗും അറ്റാക്കും വന്ന് എണ്ണായിരത്തോളം താറാവുകളെയാണ് ഷോബിക്ക് നഷ്ടമായത്. ഇതിന് ധനസഹായം ലഭിച്ചിരുന്നില്ല. ഏറെ താറാവുകർഷകരുണ്ടായിരുന്ന ചെന്നിത്തലയില്‍ ഇപ്പാേള്‍ നാമമാത്രമായ കര്‍ഷകരാണുള്ളത്. ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷപോലും ലഭിക്കുന്നില്ലെന്നും രോഗത്താലോ ഇത്തരം ആക്രമണത്താലോ താറാവുകൾ ചത്തുപോയാൽ ഒരു സഹായവും കിട്ടാറില്ലെന്നും ഷോബി പറഞ്ഞു. സ്വർണാഭരണങ്ങൾ പണയംവച്ചും ബാങ്ക് വായ്പകളിലൂടെയുമാണ് താറാവുകൃഷി നടത്തുന്നതെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഷോബി വേദനയോടെ പറഞ്ഞു. മുട്ട വിപൽപ്പന കൂടാതെ നിരവധിയാളുകള്‍ ഇവിടെനിന്നും താറാവുകളെ വാങ്ങി കച്ചവടം നടത്താറുണ്ട്. ഇനിയും ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നുള്ള ആശങ്കയിലാണ് ഈ കുടുംബം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home