കേരളത്തിന്റെ മാറ്റങ്ങൾക്ക് കാരണം തുടർഭരണം: മന്ത്രി സജി ചെറിയാൻ

മാവേലിക്കര താലൂക്ക് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി സജി ചെറിയാൻ അനാച്ഛാദനംചെയ്യുന്നു
മാവേലിക്കര
എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം അഭൂതപൂർവമായ വികസന പ്രവർത്തനങ്ങളിലൂടെ കേരളത്തെ സമൂലമായി മാറ്റിയെന്ന് മന്ത്രി സജി ചെറിയാൻ. മാവേലിക്കരയിൽ കിഫ്ബി വഴി 50.85 കോടി ചെലവഴിച്ച് നിർമിക്കുന്ന കല്ലുമല റെയിൽവേ മേൽപ്പാലം നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. അഴിമതിരഹിതമായും സുതാര്യമായും സാമ്പത്തിക അച്ചടക്കത്തോടെയും ദീർഘവീക്ഷണത്തോടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിന്റെ സമഗ്ര മേഖലകളിലും വികസനം എത്തിക്കാൻ കഴിഞ്ഞു. 70 വർഷത്തെ ചരിത്രത്തിനിടയിൽ ഇത്രയേറെ വികസനം നടന്ന മറ്റൊരു കാലമില്ല. 25 വർഷമോ അതിനപ്പുറമോ കേരളം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിച്ചുള്ള പ്രവർത്തനമാണ് സർക്കാർ നടത്തിയതെന്നും മന്ത്രി പറഞ്ഞു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മാവേലിക്കര നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 5.2 കോടി ചെലവഴിച്ച് നിർമിച്ച മാവേലിക്കര താലൂക്ക് ഓഫീസ് കെട്ടിടം മന്ത്രി കെ രാജൻ ഓൺലൈനായി നാടിന് സമർപ്പിച്ചു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. എം എസ് അരുൺകുമാർ എംഎൽഎ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ റംല ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, മാവേലിക്കര നഗരസഭാധ്യക്ഷ ലളിതാ രവീന്ദ്രനാഥ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, പ്രിയ വിനോദ്, രാജേഷ് കുമാർ, എസ് ശോഭന, ഗീതാ ലക്ഷ്മി, എഡിഎം ആശ സി എബ്രഹാം, ചെങ്ങന്നൂർ ആർഡിഒ എം എസ് ഷാജു, അംബിക ശിവൻ, ടി കൃഷ്ണകുമാരി, ജി ഹരിശങ്കർ, ജി അജയകുമാർ, എം ഡി ശ്രീകുമാർ, കെ സി ഡാനിയൽ, ജേക്കബ് ഉമ്മൻ, ഷാജി ഒറ്റത്തെങ്ങിൽ, ബിനോസ് തോമസ് കണ്ണാട്ട്, സാദത്ത് ചാരുംമൂട്, ഗീവർഗീസ് ബെന്നി തുടങ്ങിയവർ സംസാരിച്ചു.










0 comments