ചമ്പക്കുളത്ത് വലിയ ജനക്കൂട്ടം
വെള്ളപ്പൊക്കവും തളർത്തിയില്ല

ചമ്പക്കുളം
അടിക്കടിയെത്തിയ മൂന്ന് വെള്ളപ്പൊക്കങ്ങളൊന്നും കുട്ടനാട്ടിലെ ജനസഞ്ചയത്തെ ബാധിച്ചില്ല. മധ്യകേരളത്തിലെ ജലോത്സവപ്രേമികളും പലവഴികളിലൂടെ ചമ്പക്കുളത്താറ്റിലേക്ക് ഒഴുകിയെത്തി. മത്സരത്തിന് മണിക്കൂറുകൾ മുമ്പേ ആരാധകരെത്തിത്തുടങ്ങി. ആവേശപ്പോരിന് കൊടിയുയർന്നതോടെ ആറും ഇരുകരളും നിറഞ്ഞു. ചെറുവള്ളങ്ങളും ബോട്ടുകളും സ്‌പീഡ് ബോട്ടുകളും പുരവഞ്ചികളുമെല്ലാം നെട്ടായം നിറഞ്ഞു. നെഞ്ചേറ്റിയ ചുണ്ടനുകളിൽ ഇടിത്താളത്തിന് തുഴവീഴുമ്പോൾ ആറും തീരവും ഒരുപോലെ ആർത്തുവിളിച്ചു. ചമ്പക്കുളം മൂലം ജലോത്സവം ഇക്കുറി നടന്നത്‌ചരിത്രത്തിലെതന്നെ എറ്റവും വലിയ ആൾക്കൂട്ടത്തിന് നടുവിൽ. കുട്ടനാടിനെ കുഴക്കിയ കിഴക്കൻവെള്ളമിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇക്കുറി വള്ളംകളിയെത്തിയത്. പണിമുടക്കിൽനിന്ന് ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളെ ഒഴിവാക്കിയിരുന്നു. ബൈക്കിലും ഓട്ടോയിലും കാൽനടയായും ജനം ചമ്പക്കുളത്തേക്കൊഴുകി. വെള്ളത്തിലിറങ്ങിയും വെള്ളം തട്ടിയൊഴിച്ചും ഇഷ്‌ട ടീമുകളെ നാട്ടുകാർ പ്രോത്സാഹിപ്പിച്ചു. വള്ളംകളിക്ക് മുന്നോടിയായി പകൽ 11.30ന് തിരുവിതാംകൂർ ദേവസ്വം അധികാരികളുടെ നേതൃത്വത്തിൽ മഠത്തിൽ ക്ഷേത്രം, മാപ്പിളശേരി തറവാട്ടിലും ആചാരാനുഷ്‌ഠാനങ്ങളും നടന്നു.










0 comments