കല്ലേലി രാഘവൻപിള്ളയ്ക്ക് നാടിന്റെ യാത്രാമൊഴി

അന്തരിച്ച പ്രാദേശിക ചരിത്രകാരൻ കല്ലേലി രാഘവൻപിള്ളയ്ക്ക് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
ആലപ്പുഴ
അധ്യാപകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ കല്ലേലി രാഘവൻപിള്ളക്ക് നാടിന്റെ യാത്രാമൊഴി. ചാത്തനാട് ശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗികബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. തിങ്കൾ രാവിലെ 10 മുതൽ പകൽ ഒന്നുവരെ എസ് ഡി വി സെന്റിനറി ഓഡിറ്റോറിയത്തിലും പിന്നീട് വീട്ടിലും പൊതുദർശനത്തിൽ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് നാലിന് ആലപ്പുഴ തോണ്ടൻകുളങ്ങര ശ്രീവിദ്യ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ചാത്തനാട് ശ്‌മശാനത്തിൽ മൃതദേഹം എത്തിച്ചു. എസ് ഡി വി പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനവും നടന്നു. മന്ത്രി എം ലിജു, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. എസ് ഡി വി സെന്റിനറിയിൽ മുഖ്യമന്ത്രിക്കുവേണ്ടി കലക്ടർ ഷാജി വി നായർ ആദരമർപ്പിച്ചു. എഴുത്തുകാരൻ എൻ എസ് മാധവൻ, വയലാർ ശരത് ചന്ദ്രവർമ്മ, എംഎൽഎമാരായ എം എസ് അരുൺകുമാർ, പി പ്രസാദ്, എ ഡി തോമസ്, നഗരസഭാധ്യക്ഷ മോളി ജേക്കബ്, ബിഷപ് ജയിംസ് റാഫേൽ ആനാപറമ്പിൽ, ഡോ. നെടുമുടി ഹരികുമാർ എന്നിവരും അന്തിമോപചാരം അർപ്പിച്ചു.









0 comments