ജില്ലാ പ്രവേശനോത്സം ഒഴിവാക്കിയത് തിളക്കം കുറച്ചു
അങ്കണവാടികളിൽ അക്ഷരമധുരം

ആകാശത്തോളം ആഹ്ലാദം... പുതിയ അധ്യയന വർഷത്തെ വരവേറ്റ് വർണാഭമായ വസ്ത്രങ്ങളണിഞ്ഞ് ശനിയാഴ്ച അങ്കണവാടികളിൽ കുരുന്നുകൾ എത്തി. മധുരപലഹാരങ്ങളും സമ്മാനങ്ങളും വാങ്ങിയാണ് അവർ മടങ്ങിയത്. ആലപ്പുഴ ചാത്തനാട് നഗരസഭാതല അങ്കണവാടി പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകൾ ബലൂൺ തട്ടി കളിക്കുന്നു ഫോട്ടോ : കെ എസ് ആനന്ദ്
സ്വന്തം ലേഖകൻ
ആലപ്പുഴ
ഇത്തവണ സർക്കാർ അങ്കണവാടികളിൽ നിറം മങ്ങിയ പ്രവേശനോത്സവം. സർക്കാർ ജില്ലാതല പ്രവേശനോത്സവം നടത്തിയില്ല. എന്നാൽ ചിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയടുത്ത് പ്രവേശനോത്സവം നടത്തി. അക്ഷരങ്ങളോട് കൂട്ടുകൂടാൻ കുട്ടിക്കുറുമ്പുകാർ രക്ഷിതാക്കളുടെ കൈപിടിച്ച് അങ്കണവാടിയിലെത്തി. പലരും ആദ്യദിനം കട്ടക്കലിപ്പിലായിരുന്നു. എന്നാൽ, ഇതൊന്നും ഒരു പ്രശ്നമേയല്ലെന്ന പറഞ്ഞ് പാൽപ്പുഞ്ചിരി തൂകി ഇരുന്നവരുമുണ്ട്. പ്ലാവിലത്തൊപ്പിയും ബഹുവർണ ബലൂണുകളും ഒപ്പം പാട്ടും കളികളുമൊക്കെ ചേർന്നപ്പോൾ എല്ലാവരും ഹാപ്പി. പുത്തനുടുപ്പിട്ട് സ്‌പൈഡർമാന്റെയും ഡോറയുടെയും മാഷാ ആൻഡ് ബിയറിന്റെയും ചിത്രങ്ങൾ പതിച്ച ബാഗും തോളിലിട്ട് പരസ്പരം തൊട്ടും തലോടിയും കുട്ടികൾ അറിവിനൊപ്പം സൗഹൃദത്തിന്റെ മധുരവും നുകർന്നായിരുന്നു പ്രവേശനോത്സവം. ക്ലാസ്‌മുറിയിലെ ജനലരികിൽനിന്ന് അച്ഛന്റെയും അമ്മയുടെയും മുഖം മാഞ്ഞത്തോടെ കൺമഷി കലങ്ങിയ മിഴിനീരുകളെ ബലൂണുകളും കളിപ്പാട്ടങ്ങളും നൽകിയാണ് അധ്യാപകരും ഹെൽപ്പർമാരും ആശ്വസിപ്പിച്ചത്. സങ്കടമൊഴിയാത്തവർക്ക് ഉച്ചവരെ അച്ഛനും അമ്മയും കൂട്ടിരുന്നു. ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആറാട്ടുപുഴ പഞ്ചായത്തിലെ 40 അങ്കണവാടികർ ഒഴികെ ജില്ലയിൽ 2,110 അങ്കണവാടികളിലാണ് പ്രവേശനോത്സവം നടന്നു.










0 comments