അച്ഛന്റെ വിയോഗം 3 ദിവസം മുന്പ്
കണ്ണഞ്ചിപ്പിക്കും ജയത്തിലും കണ്ണീരണിഞ്ഞ് മീര

രാജേഷും മകൾ മീരയും (ഫയൽ ചിത്രം)
അമ്പലപ്പുഴ
ഏറെ മോഹിച്ച പ്ലസ്ടു വിജയം വീട്ടിലെത്തിയിട്ടും ആഹ്ലാദം പങ്കിടാൻ അച്ഛനില്ലാത്ത ദുഃഖത്തിലാണ് മീര. പരീക്ഷയ്‌ക്ക് സ്‌കൂളിലെത്തിച്ച് മടങ്ങിയ അച്ഛനോട് താൻ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയെന്നു അറിയിക്കാൻ ഇനി ഒരിക്കലും ആവില്ലെന്ന വേദനയാണ് മീരയെ തീരാക്കണ്ണീരിലാക്കുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ഉലവന്റെ തറയിൽ (രതീഷ് ഭവനിൽ) രാജേഷിന്റെ മൂത്ത മകളാണ് മീര. കരൾ രോഗംമൂലം മൂന്നുദിവസം മുന്പാണ് രാജേഷ് മരിച്ചത്. അസുഖം മൂർച്ഛിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ മരിച്ചു. അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്മാരക സ്കൂളിൽ പ്ലസ്‌ടു ബയോളജി സയൻസാണ് മീര പഠിച്ചത്. വെൽഡിങ് ജോലി ചെയ്തിരുന്ന രാജേഷ് തിരക്കിനിടയിലും മകളെ പരീക്ഷയ്‌ക്കായി സ്കൂളിൽ കൊണ്ടുപോയിരുന്നു. എസ്എസ്എൽസി പരീക്ഷയ്‌ക്കും മീര എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ഈ സമയത്തും രാജേഷ് രോഗ ബാധിതനാണ്. എങ്കിലും മീരയ്‌ക്ക് ഉന്നതവിജയം നേടാനായി. ചൊവ്വാഴ്ച പ്ലസ്ടു ഫലം വന്നപ്പോൾ സന്തോഷം പങ്കിടാൻ രാജേഷ് ഒപ്പമില്ലെന്ന വിഷമത്തിലാണ് മീരയും ഭാര്യ സരിതയും (മിനി) ഇളയ മകൾ മീനാക്ഷിയും ( അറവുകാട് ഹൈസ്‌കൂൾ ഒന്പതാംക്ലാസ് വിദ്യാർഥി).










0 comments