എസ്എഫ്ഐ പ്രതിഷേധം ഫലംകണ്ടു; എച്ച്പിയുവിൽ ഫീസ് വർധന പിൻവലിച്ചു, അനധികൃത അധ്യാപക നിയമനങ്ങൾ അന്വേഷിക്കും

ഷിംല: ഹിമാചൽ പ്രദേശ് സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം ഫലംകണ്ടു. ശക്തമായ പ്രക്ഷോഭത്തിനൊടുവിൽ ഫീസ് വർധനവ് പിൻവലിക്കാൻ സർവകലാശാല തയാറായി. 2020–2022 കാലയളവിൽ മുൻ വൈസ് ചാൻസലർ പ്രൊഫ. സിക്കന്ദർ കുമാറിന്റെ ഭരണത്തിൻ കീഴിൽ നടന്നതായി ആരോപിക്കപ്പെടുന്ന 186 അനധികൃത പ്രൊഫസർ നിയമനങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാനും അധികൃതർ തീരുമാനിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് നടന്നുവന്നത്. അശാസ്ത്രീയമായ ഫീസ് വർധന സാധാരണക്കാരായ വിദ്യാർഥികളുടെ ഉന്നതപഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അക്കാദമിക മേഖലയിലെ അഴിമതികൾ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
തുടർച്ചയായ സമര പ്രക്ഷോഭങ്ങൾക്കും ഉപരോധങ്ങൾക്കും ഒടുവിലാണ് സർവകലാശാല മുട്ടുമടക്കിയത്. വിദ്യാർഥി ഐക്യത്തിന്റെ ചരിത്രപരമായ വിജയമാണിതെന്ന് എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചു. ബാക്കിയുള്ള മറ്റ് ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നത് വരെയും സർവകലാശാലയിലെ ക്രമക്കേടുകൾ പൂർണമായി തുടച്ചുനീക്കുന്നത് വരെയും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വിദ്യാർഥി നേതാക്കൾ കൂട്ടിച്ചേർത്തു.









0 comments