വയറിളക്ക രോഗങ്ങൾ: ജാഗ്രതവേണം

ആലപ്പുഴ
തലവടിയിൽ 48 കാരന് കോളറ സംശയിക്കുന്ന പശ്ചാത്തലത്തിൽ വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്. വയറിളക്ക രോഗങ്ങൾക്കെതിരെ പ്രദേശത്ത് പ്രതിരോധ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
കോളറ രോഗിയുടെ മലത്തിൽനിന്ന് രോഗാണുക്കൾ കുടിവെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ആഹാരത്തിലൂടെയുമാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തിയാൽ ഒന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. ഛർദി, വയറിളക്കം, മലം കഞ്ഞിവെള്ളം പോലെ പോകുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗിയിൽനിന്ന് അതിവേഗം ജലാംശം നഷ്ടപ്പെട്ട് മരണംവരെ സംഭവിക്കാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ വിദഗ്ദ്ധ ചികിത്സ നൽകണം. അത് വരെ ഒആർഎസ് ലായനിയോ, ഉപ്പിട്ട കഞ്ഞി വെള്ളമോ, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാ വെള്ളമോ രോഗിക്ക് നൽകുകയും വേണം.
പ്രതിരോധം തീർക്കാം
കുടിവെള്ള സ്രോതസുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആർഒ പ്ലാന്റ്, പൊതുവിതരണ പൈപ്പ്, ഫിൽട്ടർ എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം, കുപ്പിവെള്ളം എന്നിവയും തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുക.ഭക്ഷണം പാകംചെയ്യുന്നതിന് ശുദ്ധമായ ജലം മാത്രം ഉപയോഗിക്കുക.
വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഐസ് ശീതളപാനീയങ്ങളിൽ ചേർക്കാതിരിക്കുക. ആഹാരം പാകംചെയ്യുംമുമ്പ് കൈകൾ സോപ്പുപയോഗിച്ച് കഴുകിവൃത്തിയാക്കുക. വഴിയോരത്ത് ഭക്ഷണം പാകംചെയ്യുന്ന കടകൾ പരിസരം വൃത്തിയായി സൂക്ഷിക്കുകയും പാചകംചെയ്യാൻ ശുദ്ധജലം മാത്രം ഉപയോഗിക്കുകയും ചെയ്യുക. വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക. ശുചിമുറി ഉപയോഗിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. സ്കൂളുകൾ കേന്ദ്രീകരിച്ചും വിപുലമായ ക്യാമ്പയിന് ആരോഗ്യവിഭാഗം നേതൃത്വം നൽകും.
0 comments