സജിയുടെ കരവിരുതില്‍ പിറന്നത് ഭീമന്‍ രഥം

കെ ഡി ജോസഫ്
Published on Apr 09, 2025, 03:03 AM | 1 min read
കാലടി : മാണിക്കമംഗലം ഐക്യരത്താൻവീട്ടിൽ സജിയുടെ കരവിരുതില്‍ പൂര്‍ത്തിയായത് ഭീമൻ രഥം. ഏഴുമാസംകൊണ്ടാണ് 15 അടി ഉയരവും 6.5 അടി വീതിയുമുള്ള രഥം സജി പണിതത്. ചിത്രകലയിൽ ബിരുദധാരിയാണ് സജി. 300 ക്യുബിക് അടി മരം ഉപയോഗിച്ചായിരുന്നു രഥനിർമാണം. മഴുവന്നൂർ നോർത്ത് പണ്ഡരിക്കുട്ടിവീട്ടിൽ പി വി സന്തോഷിന് ഐരാപുരം കിളികുളം കാവിപ്പളത്ത് ശിവക്ഷേത്രത്തിൽ സമര്‍പ്പിക്കാനാണ് രഥം നിര്‍മിച്ചത്. കറവേങ്ങമരം മാസങ്ങളോളം വെള്ളത്തിലിട്ട് കറകളഞ്ഞാണ് നിര്‍മാണത്തിന് മരമൊരുക്കിയത്. സജിയും എട്ടു പണിക്കാരും ചേര്‍ന്ന് 210 ദിവസം രാവും പകലും ജോലി ചെയ്താണ് 2500 കിലോഗ്രാം ഭാരമുള്ള രഥം പൂര്‍ത്തിയാക്കിയത്. 30 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.
2010ലാണ് ആദ്യമായി രഥം നിർമിച്ചത്. അത് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിന് നൽകി. 2019ൽ പെരുമ്പാവൂർ ചേരാനാലൂർ ശങ്കരനാരായണ ക്ഷേത്രത്തിനായും നിര്‍മിച്ചു. ആലങ്ങാട് സെന്റ് മേരീസ് പള്ളി, മൂക്കന്നൂർ പള്ളി, പെരുമ്പാവൂർ അന്നനാട് പള്ളി, മാറാടി പള്ളി എന്നിവയുടെ അള്‍ത്താര തീര്‍ത്തത് സജിയാണ്. ഭാര്യ: വൃന്ദ. മക്കൾ: സിദ്ധാർഥ്, മാളവിക.










0 comments