തേലത്തുരുത്തിൽ കാട്ടുപന്നി ശല്യം: വാഴക്കൃഷിക്ക് വ്യാപക നാശം

പറവൂർ
പുത്തൻവേലിക്കര പഞ്ചായത്തിലെ തേലത്തുരുത്തിൽ കാട്ടുപന്നി ഇറങ്ങിയത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇവിടെ ഏത്തവാഴക്കൃഷി വ്യാപകമാണ്. കാട്ടുപന്നികൾ വാഴകള്‍ നശിപ്പിക്കുന്നത് പതിവായി. മച്ചിങ്ങൽ അപ്പുവിന്റെ 18 വാഴകളും ബംഗ്ലാവുപറമ്പിൽ ലാലന്റെ രണ്ടുമാസംമുമ്പ് നട്ട 16 വാഴകളുമാണ് നശിപ്പിച്ചത്. കുത്തിമറിച്ചിട്ടശേഷം വാഴയുടെ കടഭാഗം ഭക്ഷിക്കുകയാണ് പന്നി ചെയ്യുന്നത്.
വനമേഖലയില്ലാത്ത പറവൂർ താലൂക്കിൽ ആദ്യമായിട്ടാണ് കാട്ടുപന്നിശല്യം റിപ്പോർട്ട് ചെയ്യുന്നത്. കൃഷിനാശം സംഭവിച്ചതിന്റെ തൊട്ടടുത്ത വീട്ടുമുറ്റത്ത് ദിവസങ്ങൾക്കുമുമ്പ് കാട്ടുപന്നിയെ കണ്ടതായി വീട്ടുടമസ്ഥൻ പറഞ്ഞു. കാട്ടുപന്നി തകർത്ത കൃഷിയിടങ്ങൾ പുത്തൻവേലിക്കര പഞ്ചായത്ത് കൃഷി ഓഫീസർ ടി ഒ ബെന്നി, പഞ്ചായത്തംഗം ബി എ സന്ദീപ് എന്നിവർ സന്ദർശിച്ചു.










0 comments